ചെന്നൈ: കോവിഡ് നിയന്ത്രണങ്ങളിൽ വൻ ഇളവ് പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ. സെപ്റ്റംബർ ഒന്നുമുതൽ സ്‌കൂളുകളും കോളേജുകളും തുറക്കുമെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചു. ഒമ്പത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവർക്ക് സെപ്റ്റംബർ ഒന്ന് മുതൽ സ്‌കൂളുകൾ തുറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഒപ്പം കോളേജുകളും തുറക്കും.

സ്‌കൂളുകളും കോളേജുകളും തുറക്കുന്നതിന് മുന്നോടിയായി അദ്ധ്യാപകരും സ്‌കൂളിലെ മറ്റു ജീവനക്കാരും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കും.പോളിടെക്നിക് കോളേജുകളും ഇതിനോടൊപ്പം തുറക്കാൻ അനുമതിയുണ്ട്.സ്‌കൂളുകൾ ആദ്യ ഘട്ടത്തിൽ ഒമ്പത് മുതൽ പന്ത്രണ്ടാം ക്ലാസുകാർക്ക് മാത്രമേ തുറക്കുന്നുള്ളുവെങ്കിലും സെപ്റ്റംബർ 15ന് ശേഷം ഒന്ന് മുതൽ എട്ട് വരെ ക്ലാസുകാർക്ക് തുറക്കുന്നതും പരിഗണനയിലുണ്ട്. സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും തീരുമാനം .

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ തിയേറ്ററുകൾ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. സീറ്റുകളുടെ 50 ശതമാനം ഉപയോഗിച്ച് പ്രവർത്തിക്കാനാണ് തിയേറ്ററുകൾക്ക് അനുമതി നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അനുമതി നൽകിയത്. ഈ ഇളവുകൾ സഹിതം തമിഴ്‌നാട്ടിൽ ലോക്ഡൗൺ സെപ്റ്റംബർ ആറുവരെ നീട്ടിയിട്ടുണ്ട്.

ബാറുകൾ തുറക്കാനും ബീച്ചുകളിൽ സന്ദർശകരെ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. മൃഗശാലകളിലും സന്ദർശകരെ അനുവദിക്കും. ആന്ധ്രാപ്രദേശിൽനിന്നും കർണാടകയിൽ നിന്നുമുള്ള ബസ് സർവീസുകൾക്കും അനുമതി നൽകി.