ചെന്നൈ: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുൻപ് വൻ പ്രഖ്യാപനവുമായി തമിഴ്‌നാട് സർക്കാർ. കർഷകർക്ക് നൽകുന്ന സ്വർണവായ്പ എഴുതിത്ത്തള്ളി കൊണ്ടാണ് പ്രഖ്യാപനം നടത്തിയത്. ഏപ്രിൽ ഒന്നുമുതൽ കൃഷിക്ക് 24 മണിക്കൂറും ത്രീ ഫേസ് വൈദ്യുതി നൽകുമെന്ന് തമിഴനാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സഹകരണബാങ്കുകളിൽ നിന്ന് കർഷകർ എടുത്ത വായ്പ എഴുതിത്ത്തള്ളാനാണ് സർക്കാർ തീരുമാനിച്ചത്. ആറു പവൻ സ്വർണം പണയം വെച്ച് കാർഷിക വായ്പ എടുത്തവർക്ക് വരെ ഇതിന്റെ പ്രയോജനം ലഭിക്കും. കോവിഡ് പ്രതിസന്ധിയിൽ നിന്ന് കാർഷിക മേഖല മുക്തി പ്രാപിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് മുഖ്യമന്ത്രി പ്രഖ്യപനം നടത്തിയത്.

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിന് കുറഞ്ഞ പലിശയ്ക്കാണ് സംസ്ഥാന സഹകരണ ബാങ്ക് സ്വർണ വായ്പ നൽകുന്നത്. ആറു ശതമാനമാണ് പലിശ. ഇതിൽ ആറു പവൻ സ്വർണം വരെ പണയം വെച്ചുള്ള വായ്പകൾ എഴുതിത്ത്തള്ളാനാണ് തീരുമാനം.