ഈറോഡ്: ഭാര്യക്ക് തന്റെ അനുജനുമായുള്ള അവിഹിത ബന്ധത്തിൽ ജനിച്ച കുഞ്ഞെന്ന ധാരണയിൽ 19 ദിവസം പ്രായമായ ആൺകുഞ്ഞിനെ യുവാവ് വെള്ളത്തിൽ മുക്കിക്കൊന്നു. അന്തിയൂർ സെന്നംപെട്ടിയിൽ താമസിക്കുന്ന മണിയാണ് (35) കുട്ടിയെ കൊന്നത്. കുട്ടിക്ക് തന്റെ മുഖച്ഛായയില്ലെന്ന കാരണത്താലാണ് ഇയാൾ അനുജൻ രഞ്ജിത്തിന്റെ സഹായത്തോടെ ക്രൂരകൃത്യം ചെയ്തത്.

ഭാര്യ പവിത്രയും (32) കുഞ്ഞും ഉറങ്ങിക്കിടന്നപ്പോൾ പവിത്ര അറിയാതെ കുഞ്ഞിനെ എടുത്തുകൊണ്ടുപോയി വീടിന് പുറത്തെ തൊട്ടിയിലെ വെള്ളത്തിൽ മുക്കി കൊല്ലുകയായിരുന്നു. തുടർന്ന്, ഉറങ്ങിക്കിടന്ന പവിത്രയുടെ അടുത്ത് കുഞ്ഞിനെ കിടത്തി. പവിത്ര ഉറക്കം എഴുന്നേറ്റ് കുഞ്ഞിനെ എടുത്തപ്പോഴാണ് കുഞ്ഞ് മരിച്ചത് അറിഞ്ഞത്. മണിയും അയൽവാസികളും കുട്ടി ശ്വാസംകിട്ടാതെ മരിച്ചതായിരിക്കാം എന്ന് പവിത്രയെ സമാധാനിപ്പിച്ചു. കുട്ടിയെ വീടിന്റെ പിറകിൽ കുഴിച്ചിട്ടു. എന്നാൽ, കുട്ടിയുടെ മരണത്തിൽ സംശയംതോന്നിയ ചില അയൽവാസികൾ ചൈൽഡ് വെൽഫെയറിൽ വിവരംനൽകി. വെൽഫെയർ അധികൃതർ വിവരം അന്തിയൂർ പൊലീസിനെ അറിയിച്ചു. പൊലീസ് മണിയെയും പവിത്രയെയും ചോദ്യംചെയ്തപ്പോളാണ് കൊലപാതകവിവരം വെളിയിൽ വന്നത്.

കുഴൽക്കിണർ വണ്ടി ഡ്രൈവറായ മണി ജോലിക്കുപോയാൽ ഒരാഴ്ചകഴിഞ്ഞേ തിരിച്ചുവരാറുള്ളു. തന്റെ അനുജൻ രഞ്ജിത്തുമായി പവിത്രയ്ക്ക് അവിഹിതബന്ധമുണ്ടെന്ന് നാട്ടുകാർ പറയുന്നത് കേട്ടിട്ടുണ്ടെന്നും കുട്ടിക്ക് തന്റെ മുഖച്ഛായ ഇല്ലാത്തതിനാൽ അനുജൻ രഞ്ജിത്തിന്റെ സഹായത്തോടെ കുട്ടിയെ കൊല്ലുകയായിരുന്നുവെന്നും മണി പൊലീസിനോട് പറഞ്ഞു രഞ്ജിത്തും കുറ്റം സമ്മതിച്ചു. കുഴി തോണ്ടി കുട്ടിയുടെ പോസ്റ്റ്‌മോർട്ടം നടത്തി. മണിയും പവിത്രയും ഏഴുവർഷം മുൻപാണ് വിവാഹിതരായത്. നാലുവയസ്സുള്ള ഒരു പെൺകുട്ടിയുണ്ട് ഇവർക്ക്. കഴിഞ്ഞമാസം അന്തിയൂർ സർക്കാർ ആശുപത്രിയിലാണ് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. മണിയെയും രഞ്ജിത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു.