മുംബൈ: താണ്ഡവ് വെബ് സീരീസുമായി ബന്ധപ്പെട്ട വിവാദം പുകയുന്ന പശ്ചാത്തലത്തിൽ നടൻ സെയ്ഫ് അലിഖാന് സുരക്ഷ നൽകി മുംബൈ പൊലീസ്. തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകൾ വെബ് സീരീസിനെതിരെ രംഗത്തുവന്ന പശ്ചാത്തലത്തിൽ കൂടിയാണ് സെയ്ഫ് അലിഖാന് സുരക്ഷ ഒരുക്കിയത്. സീരീസ് ഹിന്ദുമതവികാരം വ്രണപ്പെടുത്തുന്നു എന്ന ആരോപിച്ച് രാഷട്രീയ നേതാക്കളുൾപ്പെടെ ഒട്ടനവധിയാളുകൾ രംഗത്ത് വന്നിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് മഹാരാഷ്ട്ര സർക്കാൻ നടന് പ്രത്യേക സുരക്ഷ നൽകാൻ തീരുമാനിച്ചത്.

അതേ സമയം വെബ് സീരീസിന്റെ അണിയറ പ്രവർത്തകർക്കെതിരേ ഉത്തർപ്രദേശിൽ കേസെടുത്തു. ലഖ്‌നൗവിലെ ഹസ്രത്ഗഞ്ച് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. സ്റ്റേഷനിലെ തന്നെ എസ്ഐയുടെ പരാതിയിലാണ് കേസ്. മതസ്പർധ ഉണ്ടാക്കി, ആരാധനാലയത്തെ അപകീർത്തിപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇതിന് പിന്നാലെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാധ്യമ ഉപദേഷ്ടാവ് ശലഭ് മണി ത്രിപാഠി എഫ്.ഐ.ആറിന്റെ പതിപ്പ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശിൽ ജനങ്ങളുടെ വികാരത്തെ തൊട്ടുകളിക്കാൻ ശ്രമിക്കാൻ അത് പൊറുക്കില്ല- എന്നാണ് ത്രിപാഠി ഇതോടൊപ്പം കുറിച്ചത്.

മധ്യപ്രദേശ് സർക്കാറും വെബ് സീരീസിനെതിരേ പരാതി നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. ആർക്കും മറ്റുള്ളവരുടെ വിശ്വാസങ്ങളെ മുറിപ്പെടുത്താനുള്ള അധികാരമില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാൻ പറഞ്ഞു. പ്രതിഷേധം ശക്തമായതോടെ അഭിനേതാക്കളും അണിയറ പ്രവർത്തകരും ഖേദപ്രകടനം നടത്തിയിരുന്നു. എന്നാൽ ഈ ഖേദപ്രകടനം കൊണ്ടു മാത്രം കാര്യമില്ല എന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ജയിലിൽ അടയ്ക്കണമെന്നും അതുവരെ പ്രതിഷേധം ശക്തമാക്കുമെന്നുമാണ് ഇവർ അറിയിച്ചിരിക്കുന്നത്.

ആമസോൺ പ്രൈം വീഡിയോയിൽ വെള്ളിയാഴ്ച റിലീസ് ചെയ്ത 'താണ്ഡവ്' ഒൻപത് എപ്പിസോഡ് നീളുന്ന പൊളിറ്റിക്കൽ ഡ്രാമയാണ്. വെബ്സീരീസിന്റെ ആദ്യ എപ്പിസോഡിലെ 17ാം മിനിറ്റിലാണ് വിവാദമായ രംഗം. ഡിംപിൾ കപാഡിയ, സുനിൽ ഗ്രോവർ, ടിഗ്മാൻഷു ദുലിയ, ദിനോ മോറിയ കുമുദ് മിശ്ര, ഗൗഹർ ഖാൻ, അമീറ ദസ്തൂർ, മുഹമ്മദ് എന്നിവർ വേഷമിട്ടിട്ടുണ്ട്.