കോലഞ്ചേരി: ടാങ്കർ ലോറിയിൽ നിന്ന് ആസിഡ് ഊറ്റിയെടുത്ത് വിൽപ്പന നടത്തിയ ഡ്രൈവർ അറസ്റ്റിൽ. കാഞ്ഞൂർ പാറപ്പുറം അപ്പേലി വീട്ടിൽ ഹാരിസ് (35)നെയാണ് പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്. മാനാന്തടത്തുള്ള പോളി ഫോർമാലിൻ കമ്പനിയിലേക്ക് കൊണ്ടു വന്ന അസറ്റിക്ക് ആസിഡാണ് ഇയാൾ ഊറ്റിയത്.

ആയിരം ലിറ്ററോളം ഊറ്റിയ ശേഷം വെള്ളവും ഇഷ്ടികയും കയറ്റി വയ്ക്കുകയായിരുന്നു. മുംബെയിൽ നിന്നാണ് ആസിഡ് കൊണ്ടുവന്നത്. അവിടെ വഴിയരികിൽ വച്ചുതന്നെ ഊറ്റുകയും വരുന്ന വഴിയിൽ വിൽപ്പന നടത്തുകയുമാണ് ചെയ്യുന്നത്. കഴിഞ്ഞ നവംബറിലാണ് സംഭവം നടന്നത്. തുടർന്ന് ഒളിവിൽ പോയ പ്രതിയെ പ്രത്യേക അന്വേഷണ സംഘം മാമല ഭാഗത്തു നിന്നുമാണ് പിടികൂടിയത്.

പുത്തൻകുരിശ് ഡി.വൈ.എസ്‌പി ജി.അജയ് നാഥിന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ ടി. ദിലീഷ്, എസ്‌ഐ പി.എ രമേശൻ, ഏ.എസ്‌ഐ മാരായ ജിനു ജോസഫ്, മനോജ് കുമാർ എസ്.സി.പി.ഒ ഡിനിൽ ദാമോധരൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.