ശിവപുരി: ഇന്ധന വില ഇനിയും കുതിച്ചുയർന്നാൽ ഒരുപക്ഷെ അത് മനുഷ്യജീവനെക്കളും വിലവരും.കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ശിവപുരിയിലുണ്ടായ സംഭവം സുചീപ്പിക്കുന്നത് അതാണ്.മനുഷ്യനെപ്പോലും മറന്ന് ചിലപ്പോൾ ജനങ്ങൾ ഇന്ധനത്തിന്റെ പിറകെ പോയേക്കുമെന്ന്.കാരണം അപകടത്തിൽപ്പെട്ട ടാങ്കറിൽ നിന്ന് ഡ്രൈവറെ രക്ഷിക്കുന്നതിന് പകരം നാട്ടുകാർ ശ്രദ്ധിച്ചത് ടാങ്കറിലെ ഇന്ധനം ഒരു തുള്ളിപോലും പാഴാക്കാതെ കടത്താനായിരുന്നു.

കഴിഞ്ഞ ദിവസമാണ് ഇന്ധനവുമായി വന്ന ടാങ്കർ ലോറി കീഴ്മേൽ മറിഞ്ഞത്. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ പരിക്കുപറ്റിയ ഡ്രൈവറെ സഹായിക്കാതെ നാട്ടുകാർ 'അവസരോചിതമായി ഇടപെട്ടത്' ടാങ്കർ ലോറിയിൽ നിന്നും പെട്രോൾ ഊറ്റാനാണ്. കന്നാസിലും കുപ്പികളിലും ഒക്കെയായി നാട്ടുകാർ പെട്രോൾ ഊറ്റിയപ്പോൾ ഡ്രൈവറും സഹായിയും വൈദ്യ സഹായം ലഭിക്കാതെ വാഹനത്തിൽ തന്നെ കിടന്നു.

മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ പൊഹ്റി എന്ന സ്ഥലത്താണ് സംഭവം. ഗ്വാളിയാറിൽ നിന്ന് ഷേപുരിലേക്ക് പോകുകയായിരുന്ന ടാങ്കർ ലോറി അമിത വേഗതയെ തുടർന്നാണ് അപകടത്തിൽപ്പെട്ടത്. ഇവിടെ പെട്രോളിന് ലിറ്ററിന് 106 രൂപയാണ് വില.സമീപത്തെ സ്റ്റേഷനിൽ നിന്നും പൊലീസ് എത്തിയെങ്കിലും പെട്രോൾ ഊറ്റലിൽ നിന്ന് നാട്ടുകാരെ തടയാനായില്ല. പെട്രോൾ ലഭിക്കുമെന്നറിഞ്ഞ സമീപ ഗ്രാമത്തിൽ നിന്നുപോലും ആളുകൾ ബൈക്കിൽ പെട്രോൾ ശേഖരിക്കാനായി ഒഴുകിയെത്തി.

രാജ്യത്തെ പല ഭാഗത്തും പെട്രോൾ വില ഇതിനോടകം 100 കടന്നു.