നെടുമ്പാശേരി: രാജ്യാന്തര വിപണിയിൽ 28 കോടി രൂപ വില വരുന്ന 4.64 കിലോഗ്രാം ലഹരി മരുന്ന് വിദേശത്തു നിന്നെത്തിയ ടാൻസാനിയ സ്വദേശിയിൽ നിന്നു പിടികൂടി. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥർ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയാണ് ലഹരിമരുന്ന് പിടികൂടിയത്.

ക്രിസ്റ്റൽ രൂപത്തിലുള്ള ഹെറോയിൻ ആണ് പിടികൂടിയത് എന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുള്ളത്. ഇന്നലെ പുലർച്ചെ എമിറേറ്റ്‌സ് വിമാനത്തിൽ എത്തിയ ടാൻസാനിയായിലെ സൻസിബാർ സ്വദേശിയായ അഷറഫ് മ്‌ടോറോ സാഫി (32) ആണ് പിടിയിലായത്.

ലഹരി മരുന്ന് 4 പാക്കറ്റുകളിലാക്കിയ ശേഷം ചെക്ക്ഇൻ ബാഗിൽ പ്രത്യേക അറകളുണ്ടാക്കിയാണ് ഒളിപ്പിച്ചിരുന്നത്. ഡൽഹിയിൽ ജോലിക്ക് ചേരാനാണ് എത്തിയതെന്നാണ് ഇയാൾ പറഞ്ഞത്. കൊച്ചിയിലിറങ്ങിയ ശേഷം ഇവിടെ നിന്ന് ഡൽഹിക്കു പോകാനായിരുന്നു പദ്ധതി. വിമാന ടിക്കറ്റ് ഇയാളുടെ കൈവശമില്ല. ട്രെയിൻ മാർഗം പോകാനായിരുന്നു പദ്ധതി. ഇയാളെ ഇന്ന് അങ്കമാലി കോടതിയിൽ ഹാജരാക്കും.

മുംബൈയിൽ ദുബായിലേക്കു കടത്താൻ ശ്രമിച്ച 32 കോടി രൂപയുടെ 100 കിലോഗ്രാം ഗോൾഡ് പൊട്ടാസ്യം സയനൈഡ് (ജിപിസി) മുംബൈ വിമാനത്താവളത്തിൽ നിന്നു പിടികൂടി. സ്വർണം പൂശാനും മറ്റ് ഇലക്ട്രോപ്ലേറ്റിങ് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന വസ്തുവാണിതെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് അധികൃതർ പറഞ്ഞു. മറ്റൊരു സംഭവത്തിൽ, കശ്മീരിൽ നിന്നെത്തിച്ച ഒരു കോടി രൂപയുടെ ലഹരിമരുന്ന് സഹിതം യുവതിയെ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു.