ഹൈദരാബാദ്: എഴുത്തുകാരിയായ തസ്ലീമ നസ്റീനെതിരെ രൂക്ഷവിമർശനവുമായി എ.ഐ.എം.ഐ.എം നേതാവും എംപിയുമായ അസറുദ്ദീൻ ഒവൈസി. ഹിജാബ് വിവാദത്തിൽ തസ്ലീമ നടത്തിയ പരാമർശങ്ങളാണ് ഒവൈസിയെ പ്രകോപിപ്പിച്ചത്. തസ്ലീമ വെറുപ്പിന്റെ പ്രതീകമാണെന്നാണ് ഒവൈസി വിമർശിച്ചത്. ഹിജാബ്, ബുർഖ, നിഖാബ് തുടങ്ങിയ വസ്ത്രങ്ങൾ അടിച്ചമർത്തലിന്റെ പ്രതീകങ്ങളാണെന്നാണ് തസ്ലീമ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിനെതിരെയായിരുന്നു ഒവൈസിയുടെ വിമർശനം.

'വെറുപ്പിന്റെ പ്രതീകമായി മാറിയ ഒരു വ്യക്തിക്ക് ഇവിടെ ഇരുന്നു കൊണ്ട് മറുപടി പറയാൻ ഞാനില്ല. പുരോഗമനവാദികൾ അവരുടെ തിരഞ്ഞെടുപ്പുകളിൽ സന്തോഷിക്കുന്നുണ്ടാകും. എല്ലാവരും അവരെ പോലെ പെരുമാറണമെന്നാണ് ഇക്കൂട്ടർ ആഗ്രഹിക്കുന്നത്. ഭരണഘടന നൽകുന്ന അവകാശങ്ങളും മതപരമായ വ്യക്തിത്വവുമെല്ലാം ഞങ്ങൾ ഉപേക്ഷിക്കണമെന്നാണ് വലതുപക്ഷവാദികൾ ആഗ്രഹിക്കുന്നത്. എനിക്ക് എന്തും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന നൽകിയിട്ടുണ്ട്. മതപരമായ എല്ലാ സ്വാതന്ത്ര്യവും എനിക്കുണ്ട്. അതുമായി തന്നെ മുന്നോട്ട് പോകുമെന്നും' ഒവൈസി പറഞ്ഞു.

ഏഴാം നൂറ്റാണ്ടിലെ ചില സ്ത്രീവിരുദ്ധരാണ് ഹിജാബ് എന്ന ആശയം കൊണ്ടുവന്നതെന്നും തസ്ലീമ പറഞ്ഞിരുന്നു. ' ഏഴാം നൂറ്റാണ്ടിലുള്ള ചിലർ സ്ത്രീകളെ ലൈംഗിക വസ്തുക്കളായാണ് കണ്ടിരുന്നത്. പുരുഷന്മാർ സ്ത്രീകളെ നോക്കിയാൽ അവർക്ക് ലൈംഗികപ്രേരണ ഉണ്ടാകുമെന്നായിരുന്നു അവരുടെ വിശ്വാസം. അതുകൊണ്ട് സ്ത്രീകൾ ബുർഖയും ഹിജാബും ധരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സ്ത്രീയും പുരുഷനും തുല്യരാണെന്ന് നാം മനസിലാക്കി. ഹിജാബും ബുർഖയുമെല്ലാം അടിച്ചമർത്തലിന്റെ അടയാളങ്ങളാണ്. ഈ വസ്ത്രങ്ങൾ സ്ത്രീകൾക്ക് അപമാനമാണെന്നും' തസ്ലീമ പറഞ്ഞിരുന്നു.