ന്യൂഡൽഹി: കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യ ഇനി ടാറ്റ ഗ്രൂപ്പിന് സ്വന്തം. വിമാനക്കമ്പനി ടാറ്റയ്ക്ക് കൈമാറിയതായി കേന്ദ്രസർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അമിത് ഷാ അദ്ധ്യക്ഷനായുള്ള സമിതിയുടെ അന്തിമ തീരുമാനം വരും മുൻപ് തന്നെ വാർത്ത പുറത്തായിരുന്നെങ്കിലും കേന്ദ്രം ഇത് നിഷേധിച്ചിരുന്നു.എന്നാൽ ഇപ്പോൾ കേന്ദ്രമന്ത്രിസഭാ സമിതി എയർ ഇന്ത്യാ സ്വകാര്യ വത്കരണത്തിന് അംഗീകാരം നൽകിയ വിവരം ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

ടാറ്റ ഗ്രൂപ്പും സ്‌പൈസ് ജെറ്റ് ഉടമയായ അജയ് സിങുമാണ് ഈ സ്വകാര്യവത്കരണ ടെണ്ടറിൽ പങ്കെടുത്തത്.സർക്കാർ എയർ ഇന്ത്യക്ക് നിശ്ചയിച്ച അടിസ്ഥാന വില 20000 കോടിക്കടുത്താണ്. ഇതിനേക്കാൾ 3000 കോടി അധികം ടാറ്റ ഗ്രൂപ്പ് വാഗ്ദാനം ചെയ്തതായി നേരത്തെ വാർത്ത വന്നിരുന്നു.എന്നാൽ ടാറ്റ വാഗ്ദാനം ചെയ്തത് 18000 കോടി രൂപയാണ്. അജയ് സിങ് വാഗ്ദാനം ചെയ്തത് ഇതിലും കുറവ് തുകയാണ്. എയർ ഇന്ത്യ, എയർ ഇന്ത്യ എന്നിവയുടെ 100 ശതമാനം ഓഹരിയും എയർ ഇന്ത്യ സാറ്റ്‌സിന്റെ 50 ശതമാനം ഓഹരിയും.ബിസിനസ് ഗ്രൂപ്പെന്ന നിലയിലാണ് ടാറ്റ സൺസ് ടെണ്ടറിൽ പങ്കെടുത്തത്. അതേസമയം അജയസ് സിങ് വ്യക്തിപരമായ നിലയിലാണ് പങ്കെടുത്തത്.

ജീവനക്കാരെയും മറ്റുള്ളവരെയും വിശ്വാസത്തിൽ എടുത്താകും നടപടി പൂർത്തിയാക്കുകയെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. നടപ്പു സാമ്പത്തിക വർഷം തന്നെ കൈമാറ്റ നടപടി പൂർത്തിയാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം.67 വർഷത്തിന് ശേഷമാണ് ഈ വിമാനക്കമ്പനി തിരികെ ടാറ്റ കുടുംബത്തിലേക്ക് എത്തുന്നത്.നേരത്തെ ടാറ്റ എയർലൈൻസായിരുന്ന കമ്പനി ദേശസാത്കരിച്ചാണ് എയർ ഇന്ത്യയാക്കിയത്.

2020 ജനുവരിയിലാണ് ആസ്തി വിറ്റഴിക്കാനുള്ള ശ്രമം കേന്ദ്രം തുടങ്ങിയത്. എന്നാൽ കോവിഡ് മഹാമാരിയുടെ വ്യാപനം മൂലം ഇത് വൈകി. 2019 മാർച്ച് 31 ലെ കണക്ക് പ്രകാരം എയർ ഇന്ത്യക്ക് 60074 കോടി രൂപയുടെ ബാധ്യതയുണ്ട്. 2007 ൽ ഇന്ത്യൻ എയർലൈൻസുമായി ലയിപ്പിച്ചതിന് ശേഷം എയർ ഇന്ത്യ നഷ്ടത്തിൽ നിന്ന് കരകയറിയിട്ടില്ല.

ടാറ്റയുടെ നാൾവഴികൾ

മറ്റ് കാര്യങ്ങൾ മാറ്റി നിർത്തിയാൽ ടാറ്റയ്ക്ക് എയർ ഇന്ത്യയോട് വൈകാരികമായ ബന്ധം കൂടിയുണ്ട്. 1932 ൽ ജെ.ആർഡി ടാറ്റ രൂപീകരിച്ച ടാറ്റാ എയർലൈൻസാണ് പിന്നീട് എയർ ഇന്ത്യയായി മാറിയത്. അതിന്റെ ആദ്യെൈ ലസൻസുള്ള പൈലറ്റുമായിരുന്നു ടാറ്റ. സ്വാതന്ത്ര്യത്തിന് ശേഷം ടാറ്റ എയർലൈൻസിനെ ദേശസാൽകരിക്കുകയായിരുന്നു. 1953ൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ദേശസാത്ക്കരണ നടപടികളുടെ ഭാഗമായി എയർ ഇന്ത്യയെ പൊതുമേഖലയിലേക്ക് ഏറ്റെടുക്കുകയായിരുന്നു.

എന്നാൽ തങ്ങളെ ഉചിതമായി കേൾക്കാതെയായിരുന്നു സർക്കാരിന്റെ നടപടിയെന്ന് ചൂണ്ടിക്കാട്ടി ജെ.ആർ.ഡി ടാറ്റ പ്രധാനമന്ത്രിക്ക് കത്തയച്ചു. എയർ ഇന്ത്യ തിരികെ ടാറ്റാ ഗ്രൂപ്പിലേക്ക് എത്തുന്ന നാൾ താൻ കാണുന്നുവെന്നായിരുന്നു ജെ.ആർ.ഡി ടാറ്റയുടെ അന്നത്തെ വാക്കുകൾ. എയർഇന്ത്യയുടെ പൂർവരൂപമായ ടാറ്റ എയർലൈൻസ് മാത്രമാണ് തന്റെ സൃഷ്ടിയെന്നും മറ്റു കമ്പനികളെല്ലാം തന്നിലേക്ക് വന്നുചേരുകയായിരുന്നെന്നും ജെആർഡി ടാറ്റ ഒരിക്കൽ വികാരഭരിതനായി ഓർമിച്ചെടുത്തിരുന്നു.

എയർ ഇന്ത്യയെ വിറ്റഴിക്കാനുള്ള ചുരുങ്ങിയ വില കേന്ദ്രസർക്കാർ നിശ്ചയിച്ചിട്ടുണ്ട്. ടാറ്റ സൺസും, സ്പൈസ് ജെറ്റ് പ്രോമട്ടറായ ്ജയ് സിങ്ങുമാണ് താൽപര്യ പത്രം സമർപ്പിച്ചിട്ടുള്ളത്. 15,00 കോടി മുതൽ 20,000 കോടി വരെയായിരിക്കും ചുരുങ്ങിയ ലേല വില എന്ന് ബിസിനസ് സ്റ്റാൻഡാർഡ് റിപ്പോർട്ട് ചെയ്തു.

എയർ ഇന്ത്യയെ കരകയറ്റാൻ ടാറ്റയ്ക്ക് കഴിയുമെന്നും ഗ്രൂപ്പിന് അതിനുള്ള ആസ്തിയുണ്ടെന്നും കമ്പനി മുൻ ഡയറക്ടർ ജിതേന്ദ്രർ ഭാർഗവ വ്യക്തമാക്കി. സെപ്റ്റംബർ ആദ്യമാണ് എയർ ഇന്ത്യയെ വാങ്ങാനുള്ള താത്പര്യപത്രം ടാറ്റാ ഗ്രൂപ്പ് സമർപ്പിച്ചത്. ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതോടെ എയർ ഇന്ത്യ വിൽക്കണമെന്നതാണ് കേന്ദ്രസർക്കാരിന്റെ പ്രഖ്യാപിത നയം.

2018 ൽ എയർ ഇന്ത്യ ആദ്യമായി വിൽക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചപ്പോഴും ടാറ്റാ ഗ്രൂപ്പ് താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ 76 ശതമാനം ഓഹരികൾ വിൽക്കാനാണ് അന്ന് കേന്ദ്രം തീരുമാനിച്ചത്. 100 ശതമാനം ഓഹരികൾ വാങ്ങാതെ വിസ്താര എയർ ഇന്ത്യ ലയനം സാധ്യമാക്കാത്തതിനാൽ അന്ന് ടാറ്റ പിന്മാറുകയായിരുന്നു.