ന്യൂഡൽഹി: എയർ ഇന്ത്യയെ ഏറ്റെടുക്കുന്നതിനായി താത്പര്യപത്രം സമർപ്പിക്കാനുള്ള സമയ പരിധി അവസാനിച്ചു. ഇന്ന് വൈകീട്ട് അഞ്ചിന് മുമ്പ് ടാറ്റ ഗ്രൂപ്പ് അടക്കമുള്ള പല കമ്പനികളും താത്പര്യപത്രം സമർപ്പിച്ചിട്ടുണ്ട്. എയർ ഇന്ത്യ ജീവനക്കാരുടെ സംഘം, ഇന്ത്യൻ വംശജന്റെ നിയന്ത്രണത്തിലുള്ള ന്യൂയോർക്ക് ആസ്ഥാനമായ സ്ഥാപനം തുടങ്ങിയവയാണ് താത്പര്യപത്രം സമർപ്പിച്ചിട്ടുള്ള മറ്റുസ്ഥാപനങ്ങളെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടു ചെയ്തു. താത്പര്യപത്രം സമർപ്പിച്ചവർ 15 ദിവസത്തിനകം തുടർ നടപടികൾ സ്വീകരിക്കണം. 2021 ജനുവരി അഞ്ചിന് യോഗ്യരായവരെ പ്രഖ്യാപിക്കും.

ഇതോടെ എയർ ഇന്ത്യയുടെ സ്വകാര്യവത്കരണ നീക്കങ്ങൾ രണ്ടാംഘട്ടത്തിലേക്ക് കടന്നു. വിമാനക്കമ്പനിയുടെ സ്ഥാപകരായ ടാറ്റ ഗ്രൂപ്പ് തന്നെയാണ് താത്പര്യപത്രം സമർപ്പിച്ചവരിൽ പ്രമുഖർ. എത്ര കമ്പനികൾ താത്പര്യപത്രം സമർപ്പിച്ചുവെന്നോ അവർ ആരൊക്കെയാണെന്നോ ഡിപ്പാർട്ടുമെന്റ് ഓഫ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ഡിഐപിഎഎം) വെളിപ്പെടുത്തിയിട്ടില്ല. അവസാന ദിവസമാണ് ടാറ്റ താത്പര്യപത്രം സമർപ്പിച്ചതെന്നാണ് വിവരം. ടാറ്റ ഒറ്റയ്ക്കാണോ മറ്റ് വിമാനക്കമ്പനികൾ ഉൾപ്പെട്ട കൺസോർഷ്യമാണോ താത്പര്യപത്രം സമർപ്പിച്ചതെന്ന് വ്യക്തമല്ല.