സിലിക്കൺ വാലി: പാവപ്പെട്ട വഴിയോരക്കച്ചവടക്കാരന്റെ കഞ്ഞിയിൽ മണ്ണുവാരിയിട്ട കൊറോണ പക്ഷെ സാങ്കേതിക വിദ്യാ രംഗത്തെ ഭീമന്മാർക്ക് നൽകിയത് കൈനിറയെ ലാഭവും. അമേരിക്കയിലെ മൂന്ന് ടെക് ഭീമന്മാർ കഴിഞ്ഞ ഏപ്രിലിനും ജൂണിനും ഇടയിൽ കൊയ്തത് പ്രതിദിനം 1.5 ബില്ല്യൺ പൗണ്ടെന്ന റിപ്പോർട്ട് പുറത്തുവരുന്നു. ഈ മൂന്നു മാസക്കാലയളവിൽ ഗൂഗിളിന്റെ ഉടമസ്ഥരായ ആൽഫബെറ്റ്, ഐഫോൺ നിർമ്മാതാക്കളായ ആപ്പിൾ മൈക്രോസോഫ്റ്റ് എന്നിവർ ചേർന്ന് ഉണ്ടാക്കിയ മൊത്തം വരുമാനം 136.5 ബില്ല്യൺ പൗണ്ടാണത്രെ.

വേഗതയേറിയ 5 ജിയുമായി ബന്ധിപ്പിക്കാൻ കഴിയുന്ന ഐഫോൺ 12 ഉപഭോക്താക്കൾക്ക് പ്രിയങ്കരമായപ്പോൾ ആപ്പിളിന്റെ മൊത്തം വിപണി 50 ശതമാനം വർദ്ധിച്ച് 28.5 മില്ല്യൺ പൗണ്ടിൽ എത്തിച്ചേർന്നു. അതേസമയം, ആപ് സ്റ്റോർ, ആപ്പിൾ മ്യുസിക് തുടങ്ങിയ മറ്റു സേവനങ്ങളിൽ നിന്നുള്ള വരുമാനം 33 ശതമാനം വർദ്ധിച്ച് 12.6 ബില്ല്യൺ പൗണ്ടിൽ എത്തിച്ചേർന്നു. മൊത്തം ലാഭം 15.6 ബില്ല്യൺ പൗണ്ട് വരും. ഇത് കഴിഞ്ഞവർഷം ഇതേ കാലയളവിൽ നേടിയ ലാഭത്തിന്റെ 92 ശതമാനം വരും.

ഇതേ കാലയളവിൽ ഗൂഗിൾ, യൂട്യുബ് എന്നിവയുടെ ഉടമസ്ഥരായ ആൽഫബെറ്റിന്റെ മൊത്തം വരുമാനം 44.6 ബില്ല്യൺ പൗണ്ടായി ഉയർന്നു. ഇതിൽ 62 ശതമാനത്തിന്റെ വർദ്ധനവ് അനുഭവപ്പെട്ടപ്പോൾ കമ്പനിയുടെ ലാഭം 164 ശതമാനം വർദ്ധിച്ച് 13,3 ബില്ല്യൺ പൗണ്ടിൽ എത്തി. ഗൂഗിളിന്റെ പരസ്യ വരുമാനത്തിൽ മാത്രം 69 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ലോക്ക്ഡൗണിൽ ആളുകൾ വീട്ടിൽ ഒതുങ്ങിക്കൂടാൻ തുടങ്ങിയതോടെ കാഴ്‌ച്ചക്കാർ വർദ്ധിച്ച യൂട്യുബിലും പരസ്യങ്ങളിലൂടെ 5 ബില്ല്യൺ ഉണ്ടാക്കുവാൻ സാധിച്ചു.

കൂടുതൽ പേരും ഉപയോഗിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റമായ വിൻഡോസ് ഉടമകളായ മൈക്രോസോഫ്റ്റിന്റെ വരുമാനം ഈ കോവിഡ് കാലത്ത് 21 ശതമാനമാണ് വർദ്ധിച്ചത്. ഇതിൽ 30 ശതമാനവും വന്നത് അവരുടെ ക്ലൗഡ് ബിസിനസ്സിലൂടെയായിരുന്നു. അതേസമയം വിൻഡോസ് ലൈസൻസ് ഫീസിലൂടെയുള്ള വരുമാനത്തിൽ 3 ശതമാനത്തിന്റെ ഇടിവ് വന്നിട്ടുണ്ട്. കഴിഞ്ഞ പത്തുവർഷവുമായി മൈക്രോസോഫ്റ്റുമായുള്ള കരാറിൽ നിന്നും പെന്റഗൺ പ്രഖ്യാപിച്ചതാണ് കമ്പനിക്ക് ഈ ഇടിവ് അനുഭവപ്പെടാൻ കാരണം. എന്നിരുന്നാലും കമ്പനിയുടെ ലാഭം 47 ശതമാനം വർദ്ധിച്ച് 11.9 ബില്ല്യൺ പൗണ്ടിലെത്തി.