ഉത്തർപ്രദേശിനെ ഞെട്ടിച്ച് ദുരഭിമാന കൊലപാതകം; പരസ്പരം കണ്ണ് കൊണ്ട് ആംഗ്യം കാണിച്ച കമിതാക്കളെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കി, പെൺകുട്ടിയുടെ സഹോദരൻ അറസ്റ്റിൽ
- Share
- Tweet
- Telegram
- LinkedIniiiii
ലക്നൗ: ഉത്തർപ്രദേശിൽ കമിതാക്കളെ ക്രൂരമായി മർദ്ദിച്ച ശേഷം കഴുത്തുഞെരിച്ച് കൊന്നു മരത്തിൽ കെട്ടിത്തൂക്കി. പെൺകുട്ടിയുടെ കുടുംബമാണ് ഈ ക്രൂരകൃത്യം ചെയ്തത്. പെൺകുട്ടിയുടെ അമ്മാവനെയും സഹോദരനെയും അറസ്റ്റ് ചെയ്തു. മറ്റു രണ്ടു പ്രതികൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു.
ബറേലി ജില്ലയിലാണ് ദുരഭിമാനഹത്യ എന്ന് വിളിക്കാവുന്ന സംഭവം അരങ്ങേറിയത്. കമിതാക്കളെ ക്രൂരമായി മർദ്ദിച്ച ശേഷമായിരുന്നു കൃത്യം. ഇരുവരെയും മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. അയൽവാസിയായ ആൺകുട്ടിയുമായുള്ള പെൺകുട്ടിയുടെ പ്രണയമാണ് പ്രകോപനത്തിന് കാരണം. പെൺകുട്ടി പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. ആദ്യ വർഷ ബിരുദ വിദ്യാർത്ഥിയാണ് ദിവ്യാനന്ദ്. അച്ഛൻ മരിച്ചതിന് ശേഷം അമ്മാവന്റെ കൃഷിയിടത്തിൽ ദിവ്യാനന്ദ് സഹായിക്കാൻ പോകുന്നത് പതിവാണ്. കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു.
തൊട്ടടുത്തുള്ള കൃഷിയിടത്തിൽ ഈസമയത്ത് പെൺകുട്ടിയുടെ അച്ഛനും അമ്മാവനും സഹോദരനും ജോലി ചെയ്യുകയായിരുന്നു. അതിനിടെ, കമിതാക്കൾ പരസ്പരം നോക്കിക്കൊണ്ട് ചില ആംഗ്യങ്ങൾ കാട്ടി. ഇത് പെൺകുട്ടിയുടെ വീട്ടുകാർ ശ്രദ്ധിച്ചതാണ് പ്രകോപനത്തിന് കാരണം. ഇരുവരെയും കൃഷിയിടത്തിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോയി ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
മറുനാടന് ഡെസ്ക്