കാസർകോട് : മൊബൈൽ ഫോൺ നൽകാത്തതിനെ തുടർന്ന് കൗമാരക്കാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. എലിവിഷവും ഗുളികയും കഴിച്ചതായാണ് വിവരം. ഗുരുതരാവസ്ഥയിലായ കൂട്ടി മംഗളൂരു ഹെഗ്ലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ സ്ഥിതി ഗുരുതരമായതോടെ എറണാകുളം അമൃത ആശുപത്രിയിലേക്ക് ഞായറാഴ്ച മാറ്റി.

മംഗളൂരുവിൽ നിന്ന് ആറു മണിക്കൂർ കൊണ്ട് അമൃത ആശുപത്രിയിലേക്ക് എത്തിക്കണം എന്ന നിർദ്ദേശത്തെ തുടർന്ന് കുതിച്ച പാഞ്ഞ ആംബുലൻസിന് യൂത്ത് വോയിസ് പടിഞ്ഞാറ് (YVP) ചെയർമാൻ സിറാജാണ് വളയം പിടിച്ചത് . പല സ്ഥലങ്ങളിലും പൊലീസിന്റെ പിന്തുണയോടെയാണ് ആംബുലൻസ് കടന്നു പോയത് .

കുട്ടിയുടെ കരളിന്റെ പ്രവർത്തനത്തെ ഗുരുതരമായി ബാധിച്ചത്തോടെ കരൾ മാറ്റിവെക്കൽ മാത്രമാണ് മുന്നിലുള്ള പോംവഴി. പിതാവ് തന്നെയാണ് കരൾ ദാനത്തിനായി മുന്നോട്ട് വന്നിട്ടുള്ളത്. ഇതിന്റെ പ്രാഥമിക പരിശോധനകൾ അമൃത ആശുപത്രിയിൽ നടന്നു വരുകയാണ് . തിങ്കളാഴ്ച രാത്രിയോടെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്താനാവുമെന്നണ് കുടുംബം പ്രതീക്ഷിക്കുന്നത്.

അതെ സമയം ആംബുലൻസിന് വളയം പിടിച്ച സിറാജിന് അഭിന്ദന പ്രവാഹം തുടരുകയാണ്. ഞായറാഴ്ച ആയതു കൊണ്ടും ജനങ്ങളും പൊലീസും സഹകരിച്ചതിനാലുമാണ് ഒരു മണിക്കൂർ മുൻപേ ലക്ഷ്യം കണ്ടതെന്നും അടിയന്തര ആവശ്യങ്ങൾക്ക് പോകുമ്പോൾ റോഡിലുള്ള പരമാവധി വാഹനങ്ങൾ സഹകരിക്കണെമെന്നും സിറാജ് അഭ്യർത്ഥിച്ചു. ഒരു നിമിഷം പാളിയാൽ അതിവേഗതയിൽ വരുന്ന ആംബുലൻസിൽ യാത്ര ചെയ്യുന്നവർക്കും പുറത്തും വലിയ നഷ്ടങ്ങളാണ് ഉണ്ടാവുക എന്നുള്ളത് മനസിലാക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു .