പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവും ആർജെഡി നേതാവുമായ തേജസ്വി യാദവ്. ബിഹാറിൽ സർക്കാരിനെതിരെ അപകീർത്തികരമായ പോസ്റ്റുകൾ സോഷ്യൽമീഡിയയിൽ ഇടുന്നത് കുറ്റകരമാക്കിയ ഉത്തരവിന് പിന്നാലെയാണ് നിതീഷ് കുമാറിനെ വെല്ലുവിളിച്ച് തേജസ്വി യാദവ് രംഗത്തെത്തിയത്.

മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ അപകീർത്തികരമായ പോസ്റ്റുകൾ ഇടുന്നതും സൈബർകുറ്റമാക്കി. അപകീർത്തികരമായ പോസ്റ്റുകൾ റിപ്പോർട്ട് ചെയ്യാൻ സൈബർ കുറ്റകൃത്യങ്ങളുടെ ചുമതലയുള്ള ഏജൻസിയോടാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

ഉത്തരവ് വെള്ളിയാഴ്ച രാവിലെയാണ് പുറത്തുവന്നത്. തൊട്ടുപിന്നാലെയാണ് തേജസ്വി യാദവ് തുറന്നടിച്ച് രംഗത്തെത്തിയത്. നിതീഷ് കുമാറിനെ 'അഴിമതിയുടെ ഭീഷ്മ പിതാമഹ' എന്ന് ട്വിറ്ററിലുടെ വിശേഷിപ്പിച്ചുകൊണ്ടാണ് തന്നെ അറസ്റ്റ് ചെയ്യാൻ തേജസ്വി വെല്ലുവിളിച്ചത്.