ചെന്നൈ: അന്തരിച്ച എ.ഐ.എ.ഡി.എം.കെ നേതാക്കളായ ജയലളിതയുടെയു എം.ജി.ആറിന്റെയും പൂർണകായ വെങ്കല പ്രതിമ സ്ഥാപിച്ച ക്ഷേത്രം ആരാധകർക്കായി തുറന്ന് നൽകി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ. പനീർസെൽവവും. പാർട്ടി പ്രവർത്തകരുടെ സാന്നിധ്യത്തിൽ ഇരുവരും പരമ്പരാഗത ആചാരങ്ങളും പൂജകളും നിർവഹിച്ചു. ജയലളിതയുടെ സഹായിയും പുറത്താക്കപ്പെട്ട നേതാവുമായ വി കെ ശശികല ജയിൽ മോചിതനായതിനെത്തുടർന്ന് ചെന്നൈയിലേക്ക് മടങ്ങാനൊരുങ്ങുന്നതിനിടെയാണ് അനാച്ഛാദനം.

എ.ഐ.എ.ഡി.എം.കെ. സന്നദ്ധ സേവനവിഭാഗമായ 'അമ്മ പേരവൈ'യാണ് മധുര, തിരുമംഗലത്ത് ക്ഷേത്രം നിർമ്മിച്ചത്. അമ്മ പേരവൈ സെക്രട്ടറി കൂടിയായ റവന്യൂ മന്ത്രി ആർ ബി ഉദയകുമാർ മുൻകൈ എടുത്താണ് ക്ഷേത്രം നിർമ്മിച്ചത്. തിരുമംഗലത്തിനടുത്തുള്ള ടി. കുന്നത്തൂരിൽ 12 ഏക്കർ വിസ്തൃതിയുള്ള സ്ഥലത്താണ് ക്ഷത്രം നിർമ്മിച്ചിരിക്കുന്നത്. 50 ലക്ഷം രൂപ ചെലവിലാണ് ക്ഷേത്രത്തിന്റെ നിർമ്മാണമെന്നാണ് റിപ്പോർട്ടുകൾ.

ജയലളിതയുടെ മരണത്തിന് ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം. ചടങ്ങിൽ മുതിർന്ന എ.ഐ.എ.ഡി.എം.കെ നേതാക്കളും പങ്കെടുത്തു. അമ്മയുടെ സർക്കാർ തുടരുന്നതിന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാനായി പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രവർത്തകരോട് ആവശ്യപ്പെട്ടു.

"ഇന്ത്യയിലെ നേതാക്കളിൽ, അവർ രണ്ടുപേരും തങ്ങൾക്കുവേണ്ടിയല്ല, ജനങ്ങൾക്ക് വേണ്ടിയാണ് ജീവിച്ചത്," പളനിസ്വാമി പറഞ്ഞു. "അവരുടെ മരണശേഷവും അവർ ദൈവങ്ങളെപ്പോലെ ജനഹൃദയത്തിൽ തുടരുന്നു. ദരിദ്രരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും ഉയർത്തിക്കൊണ്ടുവരാനുള്ള അവരുടെ പദ്ധതികൾ ഒരിക്കലും മറക്കാനാവില്ല. അവർക്ക് കുട്ടികളില്ല, ഇവിടെ ഒത്തുകൂടിയവർ അവരുടെ കുട്ടികളാണ്. അവരുടെ (എം‌ജി‌ആർ-ജയലളിത) ഭരണം തുടരുക എന്നതാണ് ഞങ്ങളുടെ ഏക ലക്ഷ്യം- പളനിസ്വാമി പറഞ്ഞു. 1972 ൽ എം‌ജി‌ആർ എ‌ഡി‌എം‌കെ (പിന്നീട് എ‌ഐ‌ഡി‌എം‌കെ) രൂപീകരിച്ചു. 1987 ൽ മരിക്കുന്നതുവരെ അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു.