ശ്രീനഗർ: ജമ്മുവിൽ സർക്കാർ സ്‌കൂളിൽ നടന്ന ഭീകരാക്രമണത്തിൽ ഒരു അദ്ധ്യാപകയടക്കം രണ്ട് അദ്ധ്യാപകരെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തി. സ്‌കൂൾ പ്രിൻസിപ്പൽ സതീന്ദർ കൗർ, അദ്ധ്യാപനായ ദീപക് ചാന്ദ് എന്നിവരാണ് കൊല്ലപ്പെട്ടത്.

സഫ മേഖലയിലെ സർക്കാർ സ്‌കൂളിൽ വ്യാഴാഴ്ച രാവിലെ 11.15ഓടെയാണ് ഭീകരാക്രമണമുണ്ടായത്. ശ്രീനഗറിലെ ഇദ്ഗാഹിലാണ് സംഭവം നടന്നത്. സ്‌കൂളിനുള്ളിലേക്ക് പ്രവേശിച്ച ഭീകരർ അദ്ധ്യാപകർക്ക് നേരെ വെടി വെക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പ്രിൻസിപ്പലിന്റെ ഓഫിസിൽവച്ചാണ് ആക്രമണം നടന്നതെന്നാണ് വിവരം. മറ്റ് അദ്ധ്യാപകരുമായി പ്രിൻസിപ്പൽ യോഗം ചേരുന്നതിനിടെ രണ്ട് ഭീകരർ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് സൂചന. പ്രദേശത്ത് സൈന്യം സുരക്ഷ ശക്തമാക്കി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ശ്രീനഗറിൽ ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി.