പഴനി: ഗുരുവായൂർ ക്ഷേത്രത്തിൽ സ്വർണ ശ്രീകോവിൽ നിർമ്മിച്ച തമിഴ്‌നാട് പഴനി സ്വദേശി താജുദ്ദീൻ അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ പഴനിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ശനിയാഴ്ച രാവിലെയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ശ്രീകോവിലും മുഖമണ്ഡപവും മാത്രമല്ല, ഉത്സവത്തിന് ഗുരുവായൂരപ്പനെ എഴുന്നള്ളിക്കുന്ന പഴുക്കാമണ്ഡപത്തിന്റെ സ്വർണത്തിളക്കത്തിലുമുണ്ട് താജുദ്ദീന്റെ കരസ്പർശം.

1978 ലാണ് ശ്രീകോവിലിന്റെ മേൽക്കൂര സ്വർണം പൊതിയാൻ പഴനി സ്വദേശിയായ അമീർജാൻ എന്ന സ്വർണപ്പണിക്കാരനൊപ്പം സഹായിയായി മകൻ താജുദ്ദീനും എത്തിയത്. ക്ഷേത്രത്തിനുള്ളിൽ പ്രവേശനം ഇല്ലാത്തതിനാൽ പുറത്തുനിന്ന് കണ്ണന്റെ ശ്രീകോവിലിന്റെ ഓരോ ഇഞ്ചും മനസ്സിലുറപ്പിച്ച് സ്വർണ ശ്രീകോവിൽ നിർമ്മിക്കുകയായിരുന്നു താജുദ്ദീൻ,

കിഴക്കേനടയിൽ ഇന്നത്തെ കല്യാണ മണ്ഡപത്തിന് സമീപത്തെ പുത്തൻ മാളികയിലാണ് സ്വർണത്തകിടുകൾ തയാറാക്കിയത്. മരപ്പണികൾ മാനു ആശാരിയും നാരായണൻ ആശാരിയും ചേർന്ന് ക്ഷേത്രത്തിൽ കടന്ന് അളവെടുത്തു. ഈ കണക്ക് വച്ച് അമീർജാനും താജുദ്ദീനും സ്വർണപ്പാളികൾ തയാറാക്കി.

ഇവരുടെ പണിക്കാർ അകത്തുകയറി പുതുക്കി നിർമ്മിച്ച ശീകോവിലിൽ തേക്കുപലക അടിച്ച് ചെമ്പുപലകയിൽ ഉറപ്പിച്ച സ്വർണപ്പാളികൾ നിരത്തി ഉറപ്പിച്ചു. 28 കിലോ സ്വർണം ഉപയോഗിച്ച് പിതാവും മകനും 1200 ഓളം കടലാസ് കനത്തിലുള്ള പാളികൾ നിർമ്മിച്ചു. പിതാവിന്റെ മരണശേഷം 1980ൽ ക്ഷേത്രം മുഖമണ്ഡപത്തിന് സ്വർണത്തകിട് അടിച്ചത് താജുദ്ദീനാണ്.

ഉത്സവത്തിന് എഴുന്നള്ളിച്ച് വയ്ക്കുന്ന പഴുക്കാമണ്ഡപം 1993ൽ സ്വർണം പൊതിഞ്ഞതാണ് അവസാനത്തെ ജോലി. തിരുമാന്ധാംകുന്ന്, ആറന്മുള, തൃക്കൊടിത്താനം അടക്കം ഒട്ടേറെ ക്ഷേത്രങ്ങളിൽ താജുദ്ദീൻ കൊടിമരങ്ങൾ നിർമ്മിച്ചു. തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിലെ ഗോളക, പൂങ്കുന്നം സീതാരാമ ക്ഷേത്രത്തിലെ സ്വർണ രഥം എന്നിവയും നിർമ്മിച്ചത് അദ്ദേഹമാണ്. തുറവൂർ ക്ഷേത്രത്തിലും താജുദ്ദീൻ സ്വർണപ്പണികൾ ചെയ്തിട്ടുണ്ട്. ഭാര്യ: ഷംസു നിഷ. മക്കൾ: അസ്മത്ത്, അമീർജാൻ.