കണ്ണൂർ: സംഘർഷ സാധ്യത പരിഗണിച്ച് തലശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാലുദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്നു മുതൽ ആറാം തീയ്യതി വരെ ആളുകൾ കൂട്ടം കൂടി നിൽക്കുന്നതും പ്രകടനങ്ങളും നിരോധിച്ചു.

സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ തലശ്ശേരിയിൽ വെള്ളിയാഴ്ച വലിയ പ്രതിഷേധ സംഗമം നടത്താൻ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് കണ്ണൂർ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ബിജെപി വിദ്വേഷ പ്രകടനം നടത്തിയെന്ന ആരോപണം നിലനിൽക്കെ സംഘർഷ സാധ്യത കണക്കിലെടുത്താണ് നിരോധനാജ്ഞ. അന്യായമായ സംഘം ചേരൽ, ആയുധനങ്ങളുമായി യാത്ര ചെയ്യൽ, പ്രകോപനപരമായ മുദ്രാവാക്യം മുഴക്കൽ, ഏതെങ്കിലും തരത്തിലുള്ള പ്രകടനം, കൂട്ടംചേരൽ എന്നിവയെല്ലാം തലശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഡിസംബർ ആറ് വരെ നിരോധിച്ചുകൊണ്ടാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.

ഡിസംബർ ഒന്നിന് കെടി ജയകൃഷ്ണൻ ദിനാചരണവുമായി ബന്ധപ്പെട്ട് സംഘപരിവാർ സംഘടനകൾ നടത്തിയ പ്രകടനത്തിൽ വ്യാപകമായ രീതിയിൽ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയിരുന്നു. ഇതിന് മറുപടിയായി ഡിവൈഎഫ്ഐ, യൂത്ത്ലീഗ്, കോൺഗ്രസ്, എസ്.ഡി.പി.ഐ സംഘടനകൾ ബിജെപി വിരുദ്ധ പ്രകടനവും പരിപാടികളും കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു.

ഒരുഭാഗത്ത് എസ്ഡിപിഐ, മുസ്ലിംലീഗ് ഉൾപ്പെടെയുള്ള സംഘടനകളും മറുഭാഗത്ത് ബിജെപി, ആർഎസ്എസ് സംഘടനകകളും പ്രതിഷേധം ഉയർത്തിയതോടെ തലശ്ശേരി മേഖലയിൽ സംഘർഷ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ.