തലശേരി: പോക്‌സോ കേസിലെ പ്രതിയായ വിവാദ വ്യവസായിയുടെ വീടിന് നേരെ അക്രമം നടത്തിയ സംഭവത്തിൽ തലശേരി പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.കഴിഞ്ഞ ദിവസമാണ് പതിനഞ്ചു വയസുകാരി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കണ്ണുർ സ്‌പെഷ്യൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന കുയ്യാലിഗുഡ് ഷെഡ് റോഡിലെ ഉച്ചുമ്മൽ കറുപ്പാൻ കണ്ടി ഷറഫുദ്ദീന്റെ (68) ഷറാറ ബംഗ്‌ളാവിന് നേരെ അജ്ഞാതസംഘം അക്രമമഴിച്ചുവിട്ടത്.

രാത്രി പതിനൊന്നു മണിയോടെ കാറിലെത്തിയ അഞ്ചംഗ സംഘമാണ് ഓട്ടോമാറ്റിക് ഗേറ്റ് തള്ളി തുറന്ന് അകത്ത് കയറിയത്.വീട്ടിലുള്ളവർ പുറത്ത് പോവാൻ ആവശ്യപ്പെട്ടപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു.ഇവരുടെ അക്രമത്തിൽ ഗേറ്റിന്റെ ഓട്ടോമാറ്റിക് സംവിധാനം തകർന്നു. ഏതാണ്ട് രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്. ഷറഫുദ്ദീന്റെ ഭാര്യ റഹ്മത്തിന്റെ പരാതിയിൽ തലശേരി പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.