കണ്ണുർ: നഗരസഭാ ക്വാർട്ടേഴ്‌സിൽ ജീവനക്കാരിയായ യുവതിയുമായി അനാശാസ്യത്തിലേർപ്പെട്ട തളിപ്പറമ്പ് നഗരസഭയിലെ എൽ.ഡി ക്‌ളർക്ക് തസ്തികയിലുള്ള ജീവനക്കാരനെ നഗരസഭാ അധികൃതർ സംരക്ഷിക്കുന്നതായി പരാതി. ആരോപണത്തെ തുടർന്ന് ഇയാളെ ക്വാർട്ടേഴ്‌സിൽ നിന്നും ഒഴിപ്പിച്ചെങ്കിലും സംഭവത്തിൽ പരാതിയുണ്ടായിട്ടും ജീവനക്കാരനെ നഗരസഭാധികൃതർ സംരക്ഷിക്കുകയാണെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം.

മുന്നാഴ്‌ച്ച മുൻപാണ് സംഭവം.രാത്രി ഒൻപതു മണിയോടെ സ്വന്തം കാറിൽ തൃച്ചംബരം പട്ടം പാറയിലെ നഗരസഭാ ക്വാർട്ടേഴ്‌സിൽ കണ്ണുരിലെ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയുമായെത്തി അനാശാസ്യത്തിൽ ഏർപ്പെട്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇരുവരെയും പിടികൂടുകയും ജീവനക്കാരന്റെ അനാശാസ്യത്തിനെതിരെ നടപടിയാവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറിക്ക് രേഖാമൂലം പരാതിയും നൽകിയിരുന്നു. യു.ഡി.എഫ് ഭരിക്കുന്ന നഗരസഭയിലെ കോൺഗ്രസ് അനുകൂല സം ഘ ട നാ ഭാരവാഹിയായ ജിവനക്കാരനെതിരെ നടപടി സ്വീകരിച്ചില്ലെന്നാണ് ആരോപണം.

നേരത്തെ കോടതി റോഡിലെ ഒരു കടയുടമയോട് ലൈസൻസ് സംബന്ധമായ വിഷയത്തിൽ ഒരു മൊബൈൽ ഫോൺ കൈക്കൂലി വാങ്ങിയതിനും ഇയാളുടെ പേരിൽ നഗരസഭാ സെക്രട്ടറിക്ക് കടയുടമ പരാതി നൽകിയിരുന്നു. ഈ വിഷയത്തിലും നടപടിയുണ്ടായില്ലെന്ന് പറയുന്നു.നഗരസഭാ ഓഫിസിലെ ചില ഉദ്യോഗസ്ഥർ നടത്തിവരുന്ന അഴിമതിക്കെതിരെ പ്രതിപക്ഷത്തെ ഒരു കൗൺസിലർ കൗൺസിൽ യോഗത്തിൽ സംസാരിച്ചതിന് ഈ ജീവനക്കാരൻ കൗൺസിലർക്കെതിരെ വക്കീൽ നോട്ടീസയച്ചത് വിവാദമായിരുന്നു

കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി യഥാർത്ഥ വോട്ടറെ വോട്ടർ പട്ടികയിൽ നിന്നും തള്ളിയതിന് ഈ ജീവനക്കാരനെതിരെ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടുണ്ട്. പയ്യന്നുരിന് സമീപപ്രദേശത്തു താമസിക്കുന്ന ഈ ജീവനക്കാരന് ഭാര്യയും മക്കളുമുണ്ട്. തുഛംബരത്തെ പട്ട പാറയിൽ വൃദ്ധജനങ്ങൾക്കായി നഗരസഭ സ്ഥാപിച്ച വയോജന കേന്ദ്രമുണ്ട്. തളിപ്പറമ്പിൽ നിന്നും രണ്ടര കിലോമീറ്റർ അകലെ വിജനമായ പ്രദേശത്താണ് ഈ വയോജന കേന്ദ്രമെന്നതിനാൽ വയോജനങ്ങൾ ഇവിടെ വിശ്രമത്തിനെത്താറില്ല.

ഈ കേന്ദ്രത്തിന് തൊട്ടടുത്താണ് നഗരസഭാ ക്വാർട്ടേഴ്‌സ്.അനാശാസ്യ പ്രവൃത്തിയിൽ ഏർപ്പെടുന്നതിനായി ആരോപണ വിധേയൻ ക്വാർട്ടേഴ്‌സ് വാടകയ്‌ക്കെടുക്കുകയായിരുന്നു. ആരോപണ വിധേയനെതിരെ നടപടിയെടുത്തില്ലെങ്കിൽ ജില്ലാ കലക്ടർക്കും തദ്ദേശ സ്വയംഭരണ സ്ഥാപന ഡയറക്ടർക്കും പരാതി നൽകുമെന്ന് പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു