മുംബൈ: താണ്ഡവ് വെബ് സീരീസുമായി ബന്ധപ്പെട്ട വിവാദം ശക്തമാകുന്ന പശ്ചാത്തലത്തിൽ നടപടികൾ കടുപ്പിച്ച് ഉത്തർപ്രദേശ് പൊലീസ്. വെബ്‌സീരീസിന്റെ അണിയറ പ്രവർത്തകരെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം മുംബൈയിലെത്തി. ആമസോൺ പ്രൈം മേധാവി അപർണ പുരോഹിത്, സംവിധായകൻ അലി അബ്ബാസ് സഫർ, നിർമ്മാതാവ് ഹിമാൻഷു കിഷൻ മെഹ്റ, തിരക്കഥാകൃത്ത് ഗൗരവ് സൊളാങ്കി എന്നിവരെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് യു.പി പൊലീസ് മുംബൈയിലെത്തിയത്.

വെബ് സീരീസിന്റെ അണിയറ പ്രവർത്തകർക്കെതിരേ ഉത്തർപ്രദേശിൽ കേസെടുത്തിട്ടുണ്ട്. മതസ്പർധ ഉണ്ടാക്കി, ആരാധനാലയത്തെ അപകീർത്തിപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലഖ്നൗവിലെ ഹസ്രത്ഗഞ്ച് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്റ്റേഷനിലെ തന്നെ എസ്‌ഐയുടെ പരാതിയിലാണ് കേസ്. ഇതിന് പിന്നാലെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാധ്യമ ഉപദേഷ്ടാവ് ശലഭ് മണി ത്രിപാഠി എഫ്.ഐ.ആറിന്റെ പതിപ്പ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശിൽ ജനങ്ങളുടെ വികാരത്തെ തൊട്ടുകളിക്കാൻ ശ്രമിക്കാൻ അത് പൊറുക്കില്ല- എന്നാണ് ത്രിപാഠി ഇതോടൊപ്പം കുറിച്ചത്. മധ്യപ്രദേശ് സർക്കാറും വെബ് സീരീസിനെതിരേ പരാതി നൽകി. ആർക്കും മറ്റുള്ളവരുടെ വിശ്വാസങ്ങളെ മുറിപ്പെടുത്താനുള്ള അധികാരമില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാൻ പറഞ്ഞു.

ഹിന്ദുമതവികാരം വ്രണപ്പെടുത്തുന്നു എന്ന ആരോപിച്ച് രാഷട്രീയ നേതാക്കളുൾപ്പെടെ ഒട്ടനവധിയാളുകളാണ് താണ്ഡവിനെതിരേ രംഗത്ത് വന്നിരിക്കുന്നത്. പ്രതിഷേധം ശക്തമായതോടെയാണ് മഹാരാഷ്ട്ര സർക്കാൻ സീരീസിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന സെയ്ഫ് അലി ഖാന് പ്രത്യേക സുരക്ഷ നൽകാൻ തീരുമാനിച്ചു.

പ്രതിഷേധം ശക്തമായതോടെ അഭിനേതാക്കളും അണിയറ പ്രവർത്തകരും ഖേദപ്രകടനം നടത്തിയിരുന്നു. എന്നാൽ ഈ ഖേദപ്രകടനം കൊണ്ടു മാത്രം കാര്യമില്ല എന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ജയിലിൽ അടയ്ക്കണമെന്നും അതുവരെ പ്രതിഷേധം ശക്തമാക്കുമെന്നുമാണ് ഇവർ അറിയിച്ചിരിക്കുന്നത്. വിവാദരംഗങ്ങൾ നീക്കം ചെയ്യാനും വെബ് സീരീസിൽ മാറ്റം വരുത്താനുമുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകരെന്നും റിപ്പോർട്ടുകളുണ്ട്.