ഡൽഹി: സോഷ്യൽ മീഡിയ നിയന്ത്രണത്തിന് റെഗുലേറ്ററി അതോററ്ററി രൂപീകരിക്കാൻ പദ്ധതിയില്ലെന്ന് കേന്ദ്രസർക്കാർ. ഇത്തരം ഒരു ആലോചന സർക്കാർ തലത്തിൽ ഇല്ലെന്നാണ് പാർലമെന്റിൽ എഴുതി നൽകിയ മറുപടിയിൽ സർക്കാർ പറയുന്നത്. മികച്ച സാമൂഹ്യന്തരീക്ഷം ഉണ്ടാക്കിയെടുക്കാൻ സോഷ്യൽ മീഡിയയ്ക്ക് സാധിക്കുമെന്നാണ് കരുതുന്നത്.അതിനാൽ തന്നെ അതിനെ നിയന്ത്രിക്കാനുള്ള ഒരു സംവിധാനം ഇപ്പോൾ വേണ്ടെന്നാണ് സർക്കാർ കരുതുന്നതെന്ന് ഐടി, കമ്യൂണിക്കേഷൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് നൽകിയ മറുപടിയിൽ പറയുന്നു.

ഐടി ആക്ടിൽപ്പെടുത്തി മോശമായ ഉള്ളടക്കങ്ങൾ ബ്ലോക്ക് ചെയ്യാനും മറ്റും സർക്കാറിന് കഴിയും. രാജ്യത്തിന്റെ അഖണ്ഡത, പ്രതിരോധം, ആഭ്യന്തര സമാധാനം, മറ്റ് രാജ്യങ്ങളുമായ സൗഹൃദം ഇവയെ പ്രതികൂലമായി ബാധിക്കുന്ന നീക്കങ്ങൾ സോഷ്യൽ മീഡിയയിൽ നടന്നാൽ സർക്കാർ നടപടി ശക്തമായിരിക്കും. 2020 ൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും 9849 കണ്ടന്റുകൾ ഇത്തരത്തിൽ നീക്കം ചെയ്തിട്ടുണ്ട്. ഇതിൽ യുആർഎല്ലുകൾ, അക്കൗണ്ടുകൾ, വെബ് പേജുകൾ എല്ലാം ഉൾപ്പെടുന്നു- മന്ത്രി അറിയിച്ചു.

ഭരണഘടനയുടെ ആർട്ടിക്കിൾ 19(1) മുന്നോട്ടുവയ്ക്കുന്ന അഭിപ്രായ സ്വതന്ത്ര്യം എന്ന മൂല്യത്തിന് സർക്കാർ പ്രത്യേക പ്രധാന്യമാണ് നൽകുന്നത്. സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങളെയും ചോദ്യങ്ങളെയും സർക്കാർ സ്വഗതം ചെയ്യുന്നു. പക്ഷെ ഇത് ഭരണഘടന ഉറപ്പു നൽകുന്ന അതിർവരുമ്പുകളിൽ നിന്നാകണം. ഇതിനൊപ്പം പ്രധാനം തന്നെയാണ് ഇത്തരം സോഷ്യൽ മീഡിയ സ്വതന്ത്ര്യം വ്യക്തിഹത്യ, തീവ്രവാദം, സംഘർഷംഉണ്ടാക്കൽ, സ്ത്രീകൾക്കെതിരായ ആക്രമണം എന്നിവയ്ക്കായി ഉപയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.