ന്യൂഡൽഹി: കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ച് ഒരു വർഷം മുൻപ് ഒളിച്ചോടി കല്യാണം കഴിച്ച യുവദമ്പതികൾക്ക് നേരെ വെടിയുതിർത്തു. ഭർത്താവ് തത്ക്ഷണം മരിച്ചതായാണ് റിപ്പോർട്ടുകൾ. യുവതിയുടെ നില ഗുരുതരമായി തുടരുന്നു.

തെക്ക്പടിഞ്ഞാറൻ ഡൽഹിയിൽ വ്യാഴാഴ്ച രാത്രി ഒൻപതിനാണ് സംഭവം. 23 വയസുള്ള വിനയ് ദാഹിയയാണ് കൊല്ലപ്പെട്ടത്. നാലു ബുള്ളറ്റാണ് ശരീരത്തിൽ നിന്ന് കണ്ടെടുത്തത്. വെടിവെയ്പിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യ 19 വയസുള്ള കിരൺ ദാഹിയ വെങ്കടേശ്വര ആശുപത്രിയിൽ ചികിത്സയിലാണ്. വാടകവീട്ടിൽ അതിക്രമിച്ച് കയറിയ ഏഴംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു. നിരവധി തവണയാണ് ദമ്പതികൾക്ക് നേരെ ഇവർ വെടിയുതിർത്തത്. ഇവരെ പിടികൂടുന്നതിന് പ്രത്യേക സംഘത്തിന് രൂപം നൽകിയതായി ദ്വാരക പൊലീസ് അറിയിച്ചു.

സ്വകാര്യ വിമാനക്കമ്പനിയിലെ ജീവനക്കാരനാണ് വിനയ് ദാഹിയ. ഒരു വർഷം മുൻപ് വീട്ടുകാരുടെ എതിർപ്പ് വകവെയ്ക്കാതെ ഇവർ ഒളിച്ചോടി കല്യാണം കഴിച്ചിരുന്നു. കുടുംബാംഗങ്ങളാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.