കൊച്ചി: മോൻസൻ മാവുങ്കലിന്റെ വീട്ടിലുള്ള ആനക്കൊമ്പ് വ്യാജമെന്ന് വനംവകുപ്പ്. ഒട്ടകത്തിന്റെ എല്ലുകൾ ഉപയോഗിച്ച് നിർമ്മിച്ചതെന്ന് സംശയം. ഇവ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‌നോളജിയിൽ പരിശോധിക്കാനാണ് അധികൃതരുടെ തീരുമാനം. ഇതുകൂടാതെ ചില ശംഖുകൾ കണ്ടെടുത്തിട്ടുണ്ട്. ഇതും പരിശോധന വിധേയമാക്കും.

ഒട്ടകത്തിന്റെ എല്ല് പോളിഷ് ചെയ്താണ് ആനക്കൊമ്പിന്റെ രൂപമുണ്ടാക്കിയതെന്നാണ് മോൺസണിന്റെ മൊഴി. വനംവകുപ്പാണ് ആനക്കൊമ്പ് പിടിച്ചെടുത്തത്. കോടനാട് നിന്നെത്തിയ വനംവകുപ്പ് സംഘമാണ് ഇത് പിടിച്ചെടുത്തത്. മോൻസന്റെ വീട്ടിലെ ശിൽപങ്ങളൊന്നും ചന്ദനത്തിൽ തീർത്തതല്ലെന്നും വനംവകുപ്പ് കണ്ടെത്തി.

മോൺസൻ മാവുങ്കലിന്റെ ചേർത്തലയിലെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം ബുധനാഴ്ച റെയ്ഡ് നടത്തി. കൊച്ചിയിൽ നിന്നെത്തിയ സംഘമാണ് റെയ്ഡ് നടത്തിയത്. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റും ഇന്ന് മോൺസന്റെ വീട്ടിൽ റെയ്ഡ് നടത്തി. വീട്ടിലുള്ള ആഡംബര കാറുകളെല്ലാം ഇതരസംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവയാണ്. ഇവയെല്ലാം ഇങ്ങോട്ട് കൊണ്ടുവന്നതടക്കം മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് അന്വേഷിക്കുന്നുണ്ട്.

മോൻസന്റെ വീടുകളിൽ പൊലീസും വനംവകുപ്പും മോട്ടോർവാഹന വകുപ്പും സംയുക്ത പരിശോധന നടത്തുകയായിരുന്നു. വാഹനങ്ങളുടെ റജിസ്‌ട്രേഷൻ നമ്പർ യഥാർഥമാണോ, നികുതി അടച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ മോട്ടോർ വാഹന വകുപ്പ് പരിശോധിക്കുന്നുണ്ട്.