കോഴിക്കോട്: ലോക് താന്ത്രിക്ക് ജനതാദളിൽ (എൽജെഡി) തർക്കം രൂക്ഷമായിരിക്കെ യഥാർത്ഥ പാർട്ടി തങ്ങളുടേതെന്ന് അവകാശപ്പെട്ട് വിമത നേതാക്കൾ ഇടതു മുന്നണി നേതാക്കളെ കണ്ട് കത്ത് നൽകി. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം വിമതയോഗം വിളിച്ച നേതാക്കൾക്കെതിരെ നടപടി വേണമെന്ന ആവശ്യം ഔദ്യോഗിക പക്ഷം ഉയർത്തുന്നതിനിടെയാണ് ഷെയ്ക്ക് പി ഹാരിസും സുരേന്ദ്രൻ പിള്ളയും ഇടത് നേതാക്കളെ കണ്ടത്. പാർട്ടിയിലെ ഭൂരിപക്ഷം ഭാരവാഹികളും തങ്ങൾക്കൊപ്പാണെന്നാണ് ഇവർ ഉന്നയിക്കുന്ന അവകാശവാദം.

എൽ ജെ ഡിയിൽ പിളർപ്പ് ഒഴിവാക്കാനാവാത്ത അവസ്ഥയിലേക്ക് നീങ്ങുകയാണ്. എം വിശ്രേയാംസ്‌കുമാർ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചില്ലെങ്കിൽ ശ്രേയാംസ് കുമാറിനെ പുറത്താത്താക്കാനും ജെഡിഎസിൽ ലയിക്കാനുമാണ് വിമത വിഭാഗത്തിന്റെ നീക്കം.

ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തിൽ ശനിയാഴ്ച കോഴിക്കോട് നേതൃയോഗം ചേരും. നേതൃയോഗത്തിൽ വിമതർക്കെതിരെ നടപടി ഉണ്ടായാൽ പാർട്ടി പിളരാനാണ് സാധ്യത. ശ്രേയാംസ് സ്ഥാനം ഒഴിയാൻ വിമതർ നൽകിയ സമയപരിധി തീരുന്നതും ശനിയാഴ്ചയാണ്. അച്ചടക്കത്തിൽ വിട്ടുവീഴ്ചയില്ലെന്ന് പറയുമ്പോഴും സമവായ സാധ്യത പൂർണ്ണമായും അടക്കാതെയാണ് ശ്രേയാംസിന്റെ പ്രതികരണം.

വിമതരുടെ നീക്കം അച്ചടക്കലംഘനമാണെന്ന് ആവർത്തിച്ച സംസ്ഥാന പ്രസിഡന്റ് ചർച്ചക്ക് ഇനിയും സമയമുണ്ടെന്നും അറിയിച്ചു. ഭിന്നത തീർക്കാൻ ദേശീയ ജനറൽ സെക്രട്ടറി വർഗ്ഗീസ് ജോർജ്ജിന്റെ നേതൃത്വത്തിൽ അനുനയ നീക്കം നടക്കുന്നുണ്ട്. വിമതരെ പുറത്താക്കിയാൽ ഉടൻ യോഗം ചേർന്ന് ശ്രേയാംസിനെയും വിമർതർ പുറത്താക്കും.

ഷെയ്ക്ക് പി ഹാരിസിന്റെയും സുരേന്ദ്രൻ പിള്ളയുടെയും നേതൃത്വത്തിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് സ്ഥാനമൊഴിയാൻ ശ്രേയാംസിന് അന്ത്യശാസനം നൽകിയത്. കെ പി മോഹനന് മന്ത്രിസ്ഥാനം കിട്ടാത്തത് മുതൽ ശ്രേയാംസിനെതിരെ എതിർചേരി നീക്കം തുടങ്ങിയിരുന്നു.

പ്രസിഡന്റ് സ്വന്തം കാര്യം മാത്രം നോക്കുന്നുവെന്നാണ് കുറ്റപ്പെടുത്തൽ. മന്ത്രിസ്ഥാനവും അർഹമായ ബോർഡ്-കോർപ്പറേഷൻ സ്ഥാനങ്ങളും ഉറപ്പാക്കാൻ ശ്രേയാംസ് എൽഡിഎഫിൽ സമ്മർദ്ദം ചെലുത്തുന്നില്ല. പരാതികൾ ചർച്ച ചെയ്യാൻ യോഗം വിളിക്കാൻ പോലും തയ്യാറാകുന്നില്ലെന്നും വിമതർ കുറ്റപ്പെടുത്തിയിരുന്നു.

ഒരാഴ്ച മുൻപ് ഷെയ്ക്ക് പി ഹാരിസ് ഉൾപ്പടെയുള്ള വിമതവിഭാഗം നേതാക്കൾ തിരുവല്ലയിൽ മാത്യൂ ടി തോമസുമായി ചർച്ച നടത്തിയിരുന്നു. മൂന്ന് ജില്ലാ പ്രസിഡന്റ് സ്ഥാനം സംസ്ഥാന ഭാരിവാഹിത്വത്തിൽ മുഖ്യപദവി, ബോർഡ് കോർപറേഷൻ ചെയർമാൻ സ്ഥാനം എന്നിവയാണ് ചർച്ചയിൽ എൽ ജെ ഡി വിമത നേതാക്കൾ ജനതാദള്ളിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബോർഡ് കോർപറേഷൻ പദവി ഒഴികെ മറ്റുപദവികൾ നൽകാൻ ജെഡിഎസ് തയാറുമാണ്.

ഇതിന്റെ തുടർച്ചയായയാണ് വിമതയോഗം വിളിക്കാൻ ജനറൽ സെക്രട്ടറിമാരായ ഷെയ്ക്ക് പി ഹാരിസും വി സുരേന്ദ്രൻപിള്ളയും നീക്കം നടത്തിയത്. സിപിഎമ്മിന്റെ അനുവാദത്തോടെയാണ് വിമതരുടെ നീക്കമെന്നും സംശയമുണ്ട്. എൽ ജെ ഡി ജനതാദൾ ലയനമമെന്ന നിർദ്ദേശം നടപ്പാക്കാത്തതിൽ സിപിഎമ്മിന് കടുത്ത അമർഷമുണ്ട്.

14 ജില്ല പ്രസിഡന്റുമാരിൽ തിരുവനന്തപുരം ആലപ്പുഴ മലപ്പുറം ജില്ലകൾ മാത്രമാണ് വിമതപക്ഷത്തിനൊപ്പമുള്ളതെന്നാണ് എൽ ജെ ഡി നേതൃത്വത്തിന്റെ നിലപാട്. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായ മലബാർ ജില്ലകളിൽ ആരും വിമത പക്ഷത്തിനൊപ്പമില്ലെന്നും എൽ ജെ ഡി അവകാശപ്പെടുന്നു.