തിരുവനന്തപുരം: 2017 ൽ ഇതുേേപാലെ തരംഗമായ ഒരുപാട്ടില്ല. ഓണത്തിന് മലയാളി കുടുംബങ്ങളിൽ ഈ പാട്ട് വിവിധതരം വൈറൽ വീഡിയോകളായി മാറി. എന്റമ്മേടെ ജിമിക്കി കമ്മൽ, പാട്ട് ഹിറ്റായതിന്റെ ക്രെഡിറ്റ് മുഴുവൻ സംഗീത സംവിധായകൻ ഷാനിനും രചയിതാവ് അനിൽ പനച്ചൂരാനുമാണ്. ഇതിനെ കുറിച്ച് അക്കാലത്ത് പനച്ചൂരാൻ പറഞ്ഞത് ഇങ്ങനെ:

''കുറച്ചു കാലമായി ഞാനെന്നും ഒരു കാര്യം പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. നൂറിൽ കൂടുതൽ പാട്ട് എഴുതിയിട്ടുണ്ടെങ്കിലും നല്ലൊരു അടിച്ചുപൊളി താളം ഇതുവരെ കിട്ടിയിട്ടില്ല. ''വ്യത്യസ്തനാമൊരു ബാലനൊക്കെ''യുണ്ടെങ്കിലും പിള്ളേരെ തുള്ളിക്കുന്നൊരു പാട്ടെഴുതണമെന്നായിരുന്നു കുറച്ച നാളായുള്ള മോഹം. അതിന് കാരണം ആ തടിയനാ, ഗഗ്‌നം സ്റ്റൈൽ പാട്ടുകാരൻ. ഏതുഭാഷയാണെന്ന് പോലും അറിയാതെ എല്ലാ പിള്ളേരും ആ പാട്ട് പാടുകയും അതിനൊത്ത് തുള്ളുകയും ചെയ്തപ്പോൾ എനിക്ക് ഭയങ്കര അസൂയയായിരുന്നു. അങ്ങനെയൊരു പാട്ട് നമുക്കും ഉണ്ടാക്കണം. ലോകത്തുള്ള എല്ലാവരും മലയാള ഭാഷയിൽ അത് പാടണം എന്നൊരു തോന്നൽ. ആ പ്രാർത്ഥനയാണ് ഇപ്പോൾ സഫലമായത്. ആവേശവും വാശിയുമൊക്കെ ചേർത്ത് ഒരൊറ്റ പൂശായിരുന്നു''- വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ പനച്ചൂരാൻ പറഞ്ഞിരുന്നു.

എന്റെ അമ്മയുടെ വീട് മൺറോംതുരുത്തിനടുത്താണ്. ഞങ്ങളുടെ നാട്ടിലെ ജിമിക്കി പാട്ട് ഇങ്ങനെയായിരുന്നു

''''എന്റമ്മേടെ ജിമിക്കി കമ്മൽ
എന്റപ്പൻ കണ്ടോട്ട് പോയി
എന്റപ്പന്റെ കള്ളും കുപ്പി
എന്റമ്മ കുടിച്ചു തീർത്തേ''''

അങ്ങനെ പഴയ ജിമിക്കി പൊടിതട്ടിയെടുത്തപ്പോൾ കള്ളും കുപ്പി ബ്രാൻഡിക്കുപ്പിയാക്കി മാറ്റി. എന്റപ്പൻ വേണോ നിന്റപ്പൻ വേണോ എന്നൊരു കൺഫ്യൂഷനും ഉണ്ടായിരുന്നു. കോളേജിലെ കുട്ടികൾ ചേർന്ന് പാടുന്ന പാട്ടല്ലേ അപ്പോ ''നിന്റമ്മേടെ'' പറഞ്ഞാൽ മോശമാകും. എന്റമ്മേടെ ആണെങ്കിൽ ആർക്കും ഉപദ്രവമില്ല. എന്റെ ആവേശം കണ്ടതിന് പിന്നാലെയാണ് ബാക്കി വരികൾകൂടി എഴുതാൻ ലാൽ ജോസ് പറഞ്ഞത്. എന്റെ മനസിലെ പ്രാർത്ഥന സഫലമാക്കിയ പാട്ടെന്ന നിലയിൽ ജിമിക്കിയോട് ഒരുപാട് ഇഷ്ടമുണ്ടെന്നും അനിൽ പനച്ചൂരാൻ പറഞ്ഞിരുന്നു