ഇടുക്കി: Be Bold Be Brave Be Enough to be Yourself..ബ്രിസ്റ്റി വിശ്വാസിന്റെ ഫേസ്‌ബുക്ക് നോക്കിയാൽ ഫോട്ടോ ഷൂട്ട്, മോഡലിങ് ചിത്രങ്ങളുടെ പെരുമഴയാണ്. എല്ലാ ചിത്രങ്ങൾക്കും അതിന്റേതായ മുഖവുരയോടെ. ആർട്ടിസ്റ്റ് എന്നാണ് ബ്രിസ്റ്റി സ്വയം പരിയപ്പെടുത്തുന്നത്. ഏതായാലും ലവ്‌ലി ലുക്കിങ്, ബ്യൂട്ടിഫുൾ, നൈസ് , Wow എന്നിങ്ങനെ കമന്റുകൾ പാസാക്കിയവരിൽ പലരും വാഗമണ്ണിലെ നിശാപാർട്ടിയിൽ ബ്രിസ്റ്റിയും കൂട്ടരും ഒഴുക്കിയ ലഹരിയുടെ കണക്കുകൾ കേട്ട് കണ്ണ് തള്ളിയിരിപ്പാണ്.

ഫോട്ടോ ഷൂട്ടുകളിലെ ഹോട്ട് താരം. മോഡലിങ് വഴി സിനിമയിലെത്താൻ ആയിരുന്നു പലരെയും പോലെ പരിശ്രമം. ഫാഷൻ ഷോകളിൽ തിളങ്ങാൻ കൊതിച്ച കൊച്ചിക്കാരി. ക്ലൈമാക്സ് ഇന്ത്യ നടത്തിയ ഫാഷൻ ടൗൺ ഇന്ത്യയുടെ ഓഡീഷനിലെ നിറസാന്നിദ്ധ്യം. മിസ് ഏഷ്യ 2019 ലെ സാന്നിധ്യം. അങ്ങനെ സോഷ്യൽ മീഡിയയിൽ തന്നെ ബ്രിസ്റ്റി തന്റെ ജീവിതത്തോടുള്ള ആറ്റിറ്റിയൂഡ് പ്രഖ്യാപിക്കുന്നുണ്ട്. ഏതായാലും വാഗമണ്ണിൽ പൊലീസ് പിടിയിലാവുമ്പോൾ കൈയിലുണ്ടായിരുന്നത് 6.45 ഗ്രാം ഉണക്ക കഞ്ചാവും ഇത് ചുരുട്ടായി രൂപപ്പെടുത്തുന്നതിനുള്ള ഹെർബ്ബ് റോളിങ് പേപ്പറും.

ഡി ജെ പാർട്ടിക്കായി വാഗമണ്ണിലെ ക്ലിഫ് ഇൻ റിസോർട്ടിൽ ഒത്തുകൂടിയവരിൽ ഉൾപ്പെട്ട മോഡൽ ബ്രിസ്റ്റി വിശ്വാസിനെക്കുറിച്ച് പ്രാഥമികമായി പുറത്തുവരുന്ന വിവരങ്ങൾ ഇങ്ങനെ. റിസോർട്ടിൽ ലഹരിമരുന്നെത്തിച്ചതിന് ബ്രസ്റ്റി അടക്കം 9 പേരെ വാഗമൺ പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഇവരിപ്പോൾ വിയ്യൂർ ജയിലിൽ റിമാന്റിലാണ്.

ബ്രിസ്റ്റിക്ക് മയക്കുമരുന്ന് കടത്തുമായി ബന്ധമുണ്ടോ, ഇവർ മയക്കുമരുന്നുകൾ ആർക്കെങ്കിലും വിതരണം ചെയ്തോ തുടങ്ങിയ കാര്യങ്ങളിൽ ഇപ്പോഴും സ്ഥിരീകരണമായിട്ടില്ല. വാഹനങ്ങളിൽ നിന്നും കൈവശത്തുനിന്നും ലഹരിവസ്തുക്കൾ കണ്ടെടുത്തതിന്റെ പേരിലാണ് 9 പേരെ അറസ്റ്റ് ചെയ്തത്.

പാലക്കാട്ടും ലഹരി ഒഴുകി

വാഗമണ്ണിലെ റിസോർട്ടിൽ മയക്കുമരുന്നെത്തിച്ച സംഭവത്തിൽ അറസ്റ്റിലായ സംഘം മുമ്പ് പാലക്കാടും ഇത്തരത്തിൽ ഡി ജെ പാർട്ടി നടത്തിയതായാണ് സൂചന. റിമാന്റിൽക്കഴിയുന്ന ബ്രിസ്റ്റി അടക്കമുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായ തെളിവെടുപ്പിനും പൊലീസ് നീക്കം നടത്തുന്നുണ്ട്. പ്രതികളെ ഇന്ന് കസ്റ്റഡിയിൽ കിട്ടുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.

പിടിയിലായവരിൽ ചിലർ ഗൾഫ്നാടുകളുമായി അടുത്ത ബന്ധമുള്ളവരാണ്. ലഹരിവസ്തുക്കൾ ഗൾഫിൽ നിന്നും എത്തിച്ചതാണെന്ന് പ്രതികളിൽ 3 പേർ പൊലീസിൽ മൊഴിനൽകിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ അന്വേഷണം മറ്റ് ഏജൻസികൾക്ക് കൈമാറുന്നതിനുള്ള സാധ്യതയുണ്ടെന്നുള്ള സൂചനകളും പ്രചരിക്കുന്നുണ്ട്

.

എം ഡി എം എ 61.28 ഗ്രാം, എക്സ്റ്റ്സി ഗുളിക 28.76 ഗ്രാം,എക്സ്റ്റ്സി പൗഡർ 1.86 ഗ്രാം,ചരസ് 1.1 ഗ്രാം,ഹാഷിഷ് 12.92 ഗ്രാം,എൽ എസ് ഡി സ്റ്റാമ്പ് 27 എണ്ണം,മിനി ക്രിസ്റ്റൽ .35 ഗ്രാം,കഞ്ചാവ് 6.20 ഗ്രാം എന്നിവയാണ് പിടിച്ചെടുത്തിട്ടുള്ളത്.ഇവയിൽ പലതും മാരകമായവയാണ്.നേരത്തെ എക്സൈസ് വകുപ്പ് പുറത്തുവിട്ട വിലനിലവാരം വച്ചുനോക്കിയാൽ ക്ലിഫ് ഇൻ റിസോർട്ടിൽ നിന്നും പിടിച്ചെടുത്ത ലഹരിവസ്തുക്കൾക്ക് കോടിക്ക് മുകളിൽ വിലവരുമെന്നാണ് കണക്കുകൂട്ടൽ. നിശാപാർട്ടിയിൽലപങ്കെടുക്കാൻ എത്തിയവർ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ളവരാണെന്നും ഐടി ,മെഡിക്കൽ രംഗങ്ങളിലെ പ്രൊഫണലുകൾ ആയിരുന്നു ഇവരിൽ കൂടുതലെന്നുമാണ് ലഭ്യമായ വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്.

സാമൂഹിക മാധ്യമങ്ങളിലൂടെയാണ് 9 അംഗസംഘം പാർട്ടിക്കായി ആളെകൂട്ടിയതതെന്നാണ പൊലീസിന് ലഭിച്ചിട്ടുള്ള വിവരം.പാർട്ടിക്കെത്തിയ മുഴുവൻ പേരുടെയും മൊബൈലുകൾ പൊലീസ് പിടിച്ചെടുത്ത സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്.

മൊബൈലുകളുടെ പരിശോധനകൂടി പൂർത്തിയായാലെ ഈ സംഭവത്തിനുപിന്നിലെ യഥാർത്ഥ വസ്തുകൾ വ്യക്തമാവു എന്നാണ് പൊലീസ് നിലപാട്.