കിർമാനി എന്ന പേര് ഗൂഗിളിൽ സേർച്ച് ചെയ്താൽ ആദ്യം വരേണ്ടത്, മഹാനായ ഇന്ത്യൻ വിക്കറ്റ് കീപ്പർ സയ്യിദ് കിർമാനിയുടെ പേരാണ്. വിക്കറ്റ് കീപ്പിങ്ങിൽ തിളങ്ങിയതുകൊണ്ടുതന്നെയാണ്, നാട്ടുകാർ മാഹി പന്തലക്കൽ സ്വദേശി മനോജ് കുമാറിന് കിർമാനിയെന്ന വിളിപ്പേരു നൽകിയതും. പക്ഷേ ഇപ്പോൾ ഗൂഗിൾ സെർച്ച് മലയാളത്തിൽ സയിദ് കിർമാനി ഒന്നുമല്ല. കിർമാനിയെന്ന് അടിച്ചാൽ ആദ്യം വരിക, ഡൈവിങ്ങ് ക്യാച്ച് പതിവാക്കി കിർമാനിയെ അനുകരിച്ചിരുന്ന പഴയ മനോജ്കുമാറിന്റെ സാഹസങ്ങളാണ്. ആ മനോജ്കുമാറാണ് ഇന്ന് കിർമാനി മനോജായി കേരളത്തെ വിറപ്പിക്കുന്നത്. ടി.പി ചന്ദ്രശേഖരന്റെ നെഞ്ചിൽ 52 വെട്ടുവെട്ടി അകത്തായിട്ടും, ജയിലിൽ വെച്ചും പരോളിൽ വെച്ചും, സ്വർണ്ണക്കടത്തുമുതൽ, ലഹരിപാർട്ടി വരെ ആസൂത്രണം ചെയ്യുന്ന 'മഹാനായ പ്രതിഭാശാലി'. സത്യത്തിൽ കിർമാനിയൊക്കെ തന്റെ ബുദ്ധി നേർവഴിക്ക് ഉപയോഗിച്ചിരുന്നെങ്കിൽ ഈ നാട് എത്രയോ നന്നായയേനെ.

കൊടി സുനി ഗ്യാങ്ങിന്റെ ബുദ്ധികേന്ദ്രം എന്നാണ് കിർമാനി മനോജ് അറിയപ്പെടുന്നത്. തമിഴ്‌നാട്ടിൽ നിന്ന് നികുതിവെട്ടിച്ച് കോഴിക്കടത്ത് നടത്തി, 18ാം വയസ്സിൽ തുടങ്ങിയതാണ് കിർമാനിയുടെ ക്രിമിനൽ ജീവിതം. ഇപ്പോഴിതാ ടി.പി കേസിൽ രണ്ടാം പ്രതിയായി പരോളിൽ കഴിയവേയാണ്, വയനാട്ടിലെ റിസോർട്ടിൽ മയക്കുമരുന്ന് പാർട്ടി നടത്തിയ സംഭവത്തിൽ കിർമാണി മനോജ് വീണ്ടും അറസ്റ്റിലാവുന്നത്.

ജയിൽ കിർമാനിക്ക് തറവാടുപോലെയാണ്. ഇടക്കിടെ പരോൾ കിട്ടും. ഇപ്പോൾ കോവിഡ് കാലത്ത് ജയിൽ നിറഞ്ഞു എന്നൊക്കെപ്പറഞ്ഞാണ് പരോൾ കിട്ടിയിരിക്കുന്നത്. 'ഇതിനെല്ലാം പിന്നിൽ സിപിഎം തന്നെയാണ്. എങ്ങനെയാണ് ജയിലിൽ അടക്കപ്പെട്ട പ്രതികൾക്ക് ഇങ്ങനെ പരോൾ കിട്ടുന്നത്. ഇവരുടെ സിപിഎം ബന്ധം പകൽ പോലെ തെളിയുകയാണ്. കോവിഡിന്റെ മറവിൽ ക്രിമിനലുകളെ അഴിച്ച് വിടുകയാണ് സിപിഎം ചെയ്യുന്നത്.''- ടി.പി ചന്ദ്രശേഖരന്റെ വിധവയും വടകര എംഎ‍ൽഎയുമായ കെ.കെ രമ ചൂണ്ടിക്കാട്ടുന്നു.

ആർഎസ്എസ് നേതാവിന്റെ കൊലയിൽ പ്രതി

മാഹി പന്തക്കൽ സ്വദേശിയാണ് മനോജ് കുമാർ എന്ന കിർമാണി മനോജ്. വളരെ ചെറുപ്പത്തിൽതന്നെ ഇയാൾ ക്രിമിനൽ പ്രവർത്തനങ്ങൾ തുടങ്ങിയെന്നാണ് പൊലീസ് റിപ്പോർട്ടുകൾ പറയുന്നത്. അക്കാലത്ത് നല്ല വരുമാനമാർഗമുള്ള ഒന്നായിരുന്നു തമിഴ്‌നാട്ടിൽ നിന്നും പോണ്ടിച്ചേരിയിൽനിന്നും നികുതിവെട്ടിച്ച് കോഴിക്കടത്ത് നടത്തുക എന്നത്. ഇതിന്റെ ഇടനിലക്കാർ പലരും മാഹി പന്തക്കലിൽ ആയിരുന്നു. നമ്മുടെ കിർമാനിയും ആദ്യം തുടങ്ങിയത് അതിൽ തന്നെയാണ്. ക്രമേണ ഇതിലും ലാഭമുള്ള മദ്യക്കടത്തിലേക്ക് ഇവർ തിരുയുന്നു. അതായത് മാഹിയിൽ നിന്നുള്ള മദ്യം കേരളത്തിൽ എത്തിച്ചാൽ നാലിരിട്ടി വിലയാണ്. വൻ റാക്കറ്റുകൾ വാഴുന്ന ഈ മേഖലയിൽ, കിർമാനി തഴച്ചുവളർന്നു. ക്രമേണ ഡ്യൂപ്ലിക്കേറ്റ് മദ്യ നിർമ്മാണത്തിലേക്കും ഈ സംഘം കടന്നു.

പഠിക്കുമ്പോൾ തന്നെ എസ്.എഫ്.ഐ ആയിരുന്ന കിർമാനിക്ക് സിപിഎം രാഷ്ട്രീയത്തിലും നല്ല ബന്ധങ്ങൾ ആയിരുന്നു. ഒന്നിന് പത്ത് എന്ന രീതിയിൽ തിരിച്ചടിക്കുന്ന കിർമാനിയെ സിപിഎമ്മിനും ആവശ്യമായിരുന്നു. പാർട്ടി ഗുണ്ട എന്ന രീതിയിൽ മാറുന്നത് തന്റെ സ്റ്റാറ്റസിനും ഗുണം ചെയ്യുമെന്ന് കിർമാനിയും അറിഞ്ഞിരുന്നു. കേസുകളിൽ നിന്ന് ഊരുന്നതിനും അത് സഹായകമാവുമെന്ന് അയാൾ കണ്ടെത്തി.

ആർഎസ്എസ്. പ്രവർത്തകനും തലശ്ശേരി ബാറിലെ അഭിഭാഷകനുമായ വത്സരാജക്കുറുപ്പിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് മനോജ്. പക്ഷേ ഈ കേസ് ശിക്ഷപ്പെട്ടില്ല. പക്ഷേ ഈ സംഭവം പാർട്ടിക്കകത്ത് കിർമാനിയുടെ ഇമേജ് കൂട്ടി. ഒരു കാലത്ത് തലശ്ശേരിയിലെ എല്ലാ നേതാക്കളുടെയും പ്രിയപ്പെട്ടനായി ഇയാൾ മാറി. കുഞ്ഞനന്തൻ അടക്കമുള്ള നേതാക്കളുമായും കൊടിസുനിയുമായും അടുക്കുന്നത് അങ്ങനെയാണ്. സിപിഎമ്മിന്റെ പാനൂർ കില്ലർ സക്വാഡിലെ പ്രധാനിയാവുന്നതും അങ്ങയൊണ്.

ചില പാർട്ടി നേതാക്കൾക്ക് രഹസ്യമായി സംരക്ഷണം കൊടുക്കേണ്ടതിന്റെയും, മറ്റ് പല രഹസ്യദൗത്യങ്ങളുടെയും ചുമതല ഇയാൾക്കായി. ഈ സമയത്തുതന്നെ ബാർ നടത്തിപ്പും മദ്യക്കച്ചവടവും തകൃതിയായി നടക്കുന്നുണ്ടായിരുന്നു. ടി.പിയെ കൊലപ്പെടുത്തുന്നത് സംബന്ധിച്ച പ്രാഥമിക ചർച്ചകൾ നടന്നതും പന്തല്ലൂരിലെ ബാറിലായിരുന്നു.

കൊടിസുനി സംഘത്തിന്റെ ബുദ്ധികേന്ദ്രം

കൊടി സുനി സംഘത്തിന്റെ ബുദ്ധി കേന്ദ്രം എന്നാണ് പൊതുവെ കിർമാനി മനോജ് അറിയപ്പെടുന്നത്. ടി. പി ചന്ദ്രശേഖരനെ വധിക്കുന്ന കാര്യത്തിലും ഇവർ പന്തക്കലിലെ ബാറിൽ വെച്ച് ആസൂത്രണം ചെയ്തതായി നേരത്തെ സാക്ഷി മൊഴിയുണ്ടായിരുന്നു. എന്നാൽ ഈ സാക്ഷി പിന്നീട് കുറുമാറുകയായിരുന്നു. കൊടിസുനിയും കിർമാനി മനോജും ചേർന്ന് പന്തക്കൽ വില്ലേജ് ബാറിൽ വെച്ച് സംസാരിക്കുന്നത് താൻ കേട്ടുവെന്ന് മൊഴി നൽകിയ 84ാം സാക്ഷി ശ്രീജേഷാണ് വിചാരണക്കോടതിയിൽ കൂറുമാറിയത്.

വില്ലേജ് ബാറിൽ കൊടി സുനി, കിർമാനി മനോജ്, കെ.കെ മുഹമ്മദ് ഷാഫി, റഫീഖ് എന്നിവർ മദ്യപിക്കുന്നതിനിടെ ടി.പി വധം നടപ്പാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നത് താൻ കേട്ടുവെന്നായിരുന്നു പ്രദേശവാസിയായ ശ്രീജേഷ് പൊലീസിന് മൊഴി നൽകിയത്. 2012 ഏപ്രിലിൽ 24നാണ് ബാറിൽ ഇവർ ഒത്തുകൂടിയത്. ' ബാറിലെ ഡിം ലൈറ്റിൽ ഞാൻ ഇവരെ സൂക്ഷിച്ചു നോക്കി. നിരവധി കേസിൽ പ്രതികളായിരുന്ന അറിയപ്പെടുന്ന ഗുണ്ടകൾ ആയതുകൊണ്ട്, കൊടി സുനി , കിർമാനി മനോജ്, ഷാഫി, റഫീഖ് എന്നിവരെ എനിക്ക് അറിയാമായിരുന്നു. പരിചയമില്ലാത്ത ഒരാളെയും ഞാൻ കണ്ടു.''- ഇങ്ങനെയാണ് ശ്രീജേഷ് മൊഴി നൽകിയത്. മൊഴിയിൽ ഇങ്ങനെയും പറയുന്നു. 'രണ്ടുകൊല്ലം മുമ്പ് നമ്മുടെ കൈയിൽ വന്നതാണ്. അന്ന് വിട്ടുപോയി. ഇപ്പോൾ കുഞ്ഞനന്തേട്ടൻ വഴി വീണ്ടും നമ്മുടെ കൈയിൽ എത്തിയിരിക്കയാണ്''- എന്ന് കിർമാനി മനോജ് പറയുന്നത് താൻ കേട്ടുവെന്നും ശ്രീജേഷ് മൊഴി നൽകിയിരുന്നു. 'സംസ്ഥാനത്ത് മൊത്തം വലിയ കോളിളക്കം ഉണ്ടാക്കും. എന്നാലും നമ്മെ പിടിക്കില്ല''- ഇങ്ങനെയായിരുന്നത്രേ കൊടി സുനി പറഞ്ഞത്. പക്ഷേ കോടതിയിൽ സാക്ഷി മൊഴിമാറ്റി. പൊലീസ് നിർബന്ധിപ്പിച്ച് നൽകിയ മൊഴിയാണെന്നാണ് അപ്പോൾ പറഞ്ഞത്.

പക്ഷേ പന്തല്ലൂരിലെ കിർമാനിയുടെ ബാറുകളിൽ നിരവധി ക്രിമിനൽ കേസുകൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. പിന്നീട് സിപിഎമ്മിന്റെ സമ്മർദം മൂലം കേസ് ഇല്ലാതാവുകയായിരുന്നവെന്ന കാര്യം ഇപ്പോൾ അങ്ങാടിപ്പാട്ടാണ്.

ജയിലിലും സുഖവാസം, പിന്നെ ക്വട്ടേഷനും

ടി.പി കേസിൽ തങ്ങൾ ഒരിക്കലും പിടിക്കപ്പെടില്ല എന്നായിരുന്നു കിർമാനി അടക്കമുള്ളവർ കരുതിയത്. പക്ഷേ കാര്യങ്ങൾ എല്ലാം മാറിമറഞ്ഞു. അങ്ങനെ ടി.പി വധക്കേസിൽ രണ്ടാം പ്രതിയായി കിർമാനിയും കൂട്ടരും ജയിലെത്തി. വലിയ കള്ളന്മാരൊക്കെ പറയുന്നപോലെ ജയിൽ അയാൾക്ക് ശരിക്കും തറവാട് ആയിരുന്നു. സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നത് അടക്കമുള്ള എല്ലാ സൗകര്യങ്ങളും അവിടെ കിട്ടി. ജയിൽ ജീവനക്കാർ ട്രാൻസ്ഫറിനും പ്രമോഷനും വേണ്ടി കിർമാനിയോട് അപേക്ഷിച്ചു!

കോഴിക്കോട് ജില്ലാ ജയിലിൽ വെച്ച് ടി.പി കേസ് പ്രതികൾ സെൽഫിയെടുത്ത് പോസ്റ്റ് ചെയ്തത് വലിയ വിവാദമായിരുന്നു. ജയിലിൽ നിന്ന് ഇവർ ഫോൺ ചെയ്തതിന്റെ വിവരങ്ങളും പുറത്തുവന്നു. ഇവരുടെ ഫേസ്‌ബുക്ക് അക്കൗണ്ടുകളിൽ നൂറുകണക്കിന് ലൈക്കുകളും കാണാം. ചില പ്രതികൾ ബർമുഡയും ടീ ഷർട്ടും കൂളിങ് ഗ്ലാസും ധരിച്ചാണ് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ജയിലിൽ തടവുകാർക്ക് നൽകുന്ന വെള്ള വസ്ത്രങ്ങൾ മാത്രമേ ധരിക്കാവൂ എന്നാണ് ചട്ടം. അഞ്ചാം പ്രതി മുഹമ്മദ് ശാഫിയോട് ഒരു സ്വകാര്യ ചാനൽ റിപ്പോർട്ടർ സംസാരിക്കുന്നതിന്റെ ശബ്ദ രേഖകളും പുറത്തുവന്നിരുന്നു.

പ്രതികൾ എല്ലാം നേരത്തെയും ഫേസ്‌ബുക്ക് അക്കൗണ്ടുള്ളവരാണെങ്കിലും കേസിലെ പ്രതികളായ ശേഷം ഏതാനും മാസം അതിൽ സജീവമായിരുന്നില്ല. വീണ്ടും ജയിലിൽ വച്ചാണ് ഇവർ സജീവമായത്. സംഭവം വിവാദമായ പശ്ചാത്തലത്തിൽ ജയിൽ ഡി ഐ ജി ശിവദാസ് തൈപ്പറമ്പിൽ ജില്ലാ ജയിലെത്തി തെളിവെടുപ്പ് നടത്തിയെങ്കിലും മൊബൈൽ ഫോണുകളൊന്നും ടി പി കേസ് പ്രതികളിൽ നിന്ന് കണ്ടെത്താനായില്ല. കിർമാനിയും മുഹമ്മദ് ശാഫിയുമാണ് മറ്റുള്ള പ്രതികളെ അപേക്ഷിച്ച് ഫേസ്‌ബുക്കിൽ കൂടുതൽ സജീവമായുള്ളത്. കോഴിക്കോട് ജില്ലാ ജയിലിന്റെ സെല്ലിനകത്തും സെല്ലിന് പുറത്ത് ജയിൽ വളപ്പിലും നിന്ന് എടുത്ത ചിത്രങ്ങളിൽ എല്ലാവരും തോളിൽ കയ്യിട്ട് ചേർന്ന് നിന്നെടുത്ത ഫോട്ടോകളാണ് അധികവും. ഇത് വൻ വിവാദമയതോടെ പ്രതികളെ വിയ്യൂർ ജയിലേക്ക് മാറ്റുകയായിരുന്നു.

ജയിലിനകത്തുവെച്ചും ഇവർ സ്വർണ്ണക്കടത്തും ക്വട്ടേഷൻ എടുക്കലും നടത്തിയിരുന്നതിന്റെ തെളിവുകളും ഇപ്പോൾ പുറത്തുവരുന്നുണ്ട്. തന്റെ കൈയിലുള്ള മൊബൈൽ ഫോൺ, കിർമാനി സഹതടവുകാർക്ക് വിളിക്കാൻ കൊടുക്കുകയും ഇതിന്റെ പ്രതിഫലമായി ഒരു തുക തന്റെ അക്കൗണ്ടിൽ ഇടീക്കുക പോലും ഉണ്ടായിട്ടുണ്ട്. കൊടി സുനി ഗ്യാങ്ങിൽ പുറത്തുള്ളവർക്ക് സ്വർണ്ണക്കവർച്ച നടത്തേണ്ടതും, ജയിലിൽവെച്ച് കിർമാനിയാണ് ആസൂത്രണം ചെയ്തത്.

വിവാദമായ കിണ്ണത്തപ്പ നിർമ്മാണം

ജയിൽ അധികൃതരുടെ ഒത്താശയോടെ എങ്ങനെയെങ്കിലും സ്വൈര്യവിഹാരം നടത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാൻ കിർമാനി മിടുക്കനായിരുന്നു. അങ്ങനെയാണ് 2019 ഡിസംബറിൽ വിയ്യൂർ ജയിലിൽ നിന്ന് വാർത്തയായ കിണ്ണത്തപ്പ നിർമ്മാണം ഉണ്ടാവുന്നത്. ജയിൽ ചപ്പാത്തിപോലെ, തലശ്ശേരി കിണ്ണത്തപ്പം ഉണ്ടാക്കി ഔട്‌ലെറ്റിലൂടെ വിൽക്കാമെന്ന ആശയം അവതരിപ്പിച്ചത് കിർമാനി മനോജാണ്. കിണ്ണത്തപ്പം ഉണ്ടാക്കാനുള്ള ചുമതല കൊടി സുനി സംഘം ഏറ്റെടുത്തു. വൈകിട്ട് 6.30 മുതൽ 9.30 വരെ സെല്ലിനു പുറത്തിറക്കിയാണ് കിണ്ണത്തപ്പ നിർമ്മാണം. ഫലത്തിൽ പ്രതികൾക്ക് ഫോൺവിളി അടക്കമുള്ള എല്ലാ സ്വൈര്യവിഹാരവും നടത്താം. എങ്ങനെയുണ്ട് കിർമാനിയുടെ ബുദ്ധി.

2019 സെപ്റ്റമ്പർ മുതലാണ് തലശേരി കിണ്ണത്തപ്പം വിയ്യൂർ സെൻട്രൽ ജയിലിൽ ഉണ്ടാക്കിത്തുടങ്ങിയത്. ടിപി കേസ് തടവുകാരെ ഒരേ സെല്ലിൽ പാർപ്പിക്കാനോ ഒന്നിച്ചു പുറത്തിറക്കാനോ പാടില്ലെന്നു നിർദ്ദേശമുണ്ടെങ്കിലും നിയമലംഘനം കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ ചെയ്തത്. പ്രത്യുപകാരമെന്ന നിലയ്ക്ക് ജയിൽ ഉദ്യോഗസ്ഥരിൽ ചിലർക്ക് ജോലിക്കയറ്റത്തിനടക്കമുള്ള ശുപാർശകൾ ടിപി കേസ് സംഘം ചെയ്തുകൊടുത്തു. അതുപോലെ എല്ലാ നിയമവാഴ്ചയും വെല്ലുവിളിച്ചാണ് ടി.പി കേസിലെ പ്രതികൾക്ക് പരോൾ കിട്ടാറുള്ളത്. കുഞ്ഞനന്തനൊക്കെ വളരെ കുറഞ്ഞ കാലം മാത്രമാണ് ജയിലിൽ കിടന്നത്.

പരോളിലെ പുലിവാൽ കല്യാണം

അതിബുദ്ധിമാനെന്ന് നടിച്ചിരുന്ന കിർമാനി ആകെ പെട്ടുപോയത്, സ്വന്തം വിവാഹകാര്യത്തിലാണ്. മൂന്നുവർഷം മുമ്പ് 11 ദിവസത്തെ പരോളിനിടെയാണ് ഇയാളുടെ വിവാഹം നടന്നത്. മാഹിയിൽ നിന്നും 800 കിലോ മീറ്റർ അകലെയുള്ള പോണ്ടിച്ചേരിയിലെ സിന്ധാനന്ദൻ കോവിലിൽ വച്ചായിരുന്നു. വിവാദം പേടിച്ച് പാർട്ടി നേതാക്കളെ ഒഴിവാക്കി അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തിരുന്നത്. വിവാഹം കഴിഞ്ഞ് മാഹി പന്തല്ലൂരിലെ വീട്ടിലെത്തിയ കിർമാനിക്കും ഭാര്യക്കും രാജകീയമായ സ്വീകരണമാണ്‌
പാർട്ടി പ്രവർത്തകർ ഒരുക്കിയത്.

പാർട്ടി പ്രവർത്തകരുടെ ഇടയിൽ കിർമാനി മനോജിന് വീര പരിവേഷമാണുള്ളത്. അതുകൊണ്ടു തന്നെ സൽക്കാരത്തിൽ പങ്കുകൊള്ളാൻ ആദ്യ ദിവസം തന്നെ നല്ല പങ്കാളിത്തമുണ്ടായിരുന്നു. എന്നാൽ പാർട്ടിയുടെ സമുന്നത നേതാക്കളൊന്നും എത്തിയിരുന്നില്ല. കിർമാനിയേയും നവവധുവിനേയും കാണാൻ ബന്ധുക്കളേക്കാളേറെ പാർട്ടി അണികളാണ് എത്തിയത്. ടി.പി. കൊലയെ തുടർന്ന് ഒളിവിൽ കഴിയാൻ സഹായിച്ച മാഹിയിലെ ഒരു മദ്യ മുതലാളി വൻ തോതിൽ വിവാഹ സൽക്കാരത്തിന് മദ്യമെത്തിച്ച് കഴിഞ്ഞതായും വാർത്തകളെത്തിയിരുന്നു. സിപിഎമ്മിന്റെ ഉന്നത നേതാക്കളൊന്നും വധൂവരന്മാർക്ക് ആശംസ നേരാൻ പകൽ സമയം എത്തിയില്ല.

പരോൾ കഴിഞ്ഞ് ജയിലേക്ക് തിരിക്കും വരെ പള്ളൂർ പന്തക്കലിലെ വീട്ടിലും പരിസരത്തുമായി സൽക്കാരം കൊഴുപ്പിക്കാമെന്ന ധാരണയിലായിരുന്നു മനോജും പാർട്ടി പ്രവർത്തകരും. രാവിലെ മുതൽ വീട്ടിലും പറമ്പിലുമായി സൽക്കാരവും മദ്യസേവയുമായി വിവാഹം പൊടിപെടിക്കയായിരുന്നു. എന്നാൽ ആദ്യ ദിവസം രാത്രിയോടെ തന്നെ സൽക്കാരത്തിനും ആഘോഷത്തിനും തിരശ്ശീല വീണു. വടകര കെ.ടി.കെ മുക്കിലെ വെങ്ങരോത്ത് താഴെക്കുനിയിൽ സാനിത്തിന്റെ പരാതിയാണ് ഇതിന് ഇടയാക്കിയത്. ബഹറിനിൽ ജോലി ചെയ്യുന്ന സാനിത്തിന്റെ ഭാര്യയാണ് കിർമാനി മനോജിന്റെ നവവധുവെന്നായിരുന്നു പരാതി. പരാതി നേരിട്ട് വടകര ഡി.വൈ. എസ്. പി.ക്ക് യുവാവ് നൽകുകയും ചെയ്തു. നിലവിൽ വിവാഹബന്ധം നിലനിൽക്കേ മൂന്ന് മാസം മുമ്പ് തന്റെ ഭാര്യ രണ്ട് മക്കളേയും കൂട്ടി പോയതാണെന്ന് പരാതിയിൽ പറയുന്നു. മറ്റൊരാളുടെ കൂടെ പോയ ഭാര്യയിൽ നിന്നും നിയമപരമായി വിടുതൽ വേണമെന്നും തന്റെ എട്ടും അഞ്ചും വയസ്സുള്ള രണ്ട് മക്കളെ തിരികെ വേണമെന്നുമാണ് യുവാവിന്റെ പരാതി.

ഈ പരാതി പ്രചരിച്ചതോടെയാണ് പൊലീസ് ഏത് നിമിഷവും ഇവിടെ എത്തുമെന്നായി. ഇതോടെ സൽക്കാരം ഉപേക്ഷിച്ച് കിർമാനി മനോജും ഭാര്യയും മുങ്ങി. കിർമാനി വിവാഹം കഴിച്ച യുവതിക്ക് ഒരു കുഞ്ഞ് മാത്രമേയുള്ളൂവെന്നാണ് ആദ്യം പ്രചരിച്ചത്. എന്നാൽ യുവതിയുടെ ഭർത്താവ് രണ്ട് കുഞ്ഞുങ്ങളുണ്ടെന്നാണ് പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്. ഇതോടെ ആകെ ആശയക്കുഴപ്പമായി. സിപിഎം പ്രവർത്തകരുടെ ആശിർവാദത്തോടെയാണ് മനോജിനായി വധുവിനെ കണ്ടെത്തിയത്. ടി.പിയുടെ നാട്ടുകാരി വടകര ഓർക്കാട്ടേരി സ്വദേശിയായ വധുവെന്നതും അണികൾ ഉയർത്തിക്കാട്ടിയിരുന്നു. ഈ കേസ് പിന്നീട് പാർട്ടി ഇടപെട്ട് ഒത്തുതീർപ്പാക്കുകയായിരുന്നു. ആ സ്ത്രീ ഇപ്പോഴും കിർമാനിയുടെ ഭാര്യയായി തുടരുന്നുവെന്നാണ് അറിയുന്നത്.

സ്വർണ്ണക്കടത്തിന്റെയും സൂത്രധാരൻ

ജയിലിൽ കിടന്നും ലക്ഷങ്ങൾ സമ്പാദിക്കാൻ കഴിയുന്ന അപുർവ 'പ്രതിഭാശാലിയാണ്' സത്യത്തിൽ കിർമാനി മനോജ്. സ്വർണ്ണക്കടത്തും കവർച്ചയുമെല്ലാം ഇയാൾ ആസൂത്രണം ചെയ്ത് ജയിലിൽ വച്ചാണ്. കിർമാനി ജയിലിൽ നിന്ന് യു.എ.ഇയിലെ സ്വർണ്ണക്കടത്തുസംഘത്തിന് വീഡിയോ കോൾ ചെയ്തതിന്റെ വിവരങ്ങൾ നേരത്തെ പുറത്തായിരുന്നു. സ്വർണ്ണക്കടത്തിലെ കണ്ണിയായ പേരാമ്പ്ര കായണ്ണ സ്വദേശി അരുണുമായിട്ടാണ് ഇയാൾ സംസാരിച്ചത്. ഇവർ ബോസ് എന്നാണ് കിർമാനിയെ അഭിസംബോധന ചെയ്തിരുന്നത്. മുറിയുടെ വാതിൽ അടച്ചിരുന്ന് സംസാരിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. മാസ്‌ക്ക് പാതി താഴ്‌ത്തിയ നിലയിലാണ് കിർമാനി സംസാരിക്കുന്നത്. യു.എ.ഇ സമയം ഉച്ചക്ക് 12.24നാണ് സംസാരിച്ചത്. ഇതിന്റെ സ്‌ക്രീൻ ഷോട്ട് അരുൺ തന്നെ ഫോണിൽ സൂക്ഷിച്ചിരുന്നു. ഇതാണ് പൊലീസിന് കിട്ടിയത്. മനോജുമായി വീഡിയോ കോൾ ചെയ്ത അരുൺ യു.എ.ഇ ജയിലിൽ സ്വർണ്ണക്കടത്തിന് ആറുമാസം കിടന്നിട്ടുമുണ്ട്.

സ്വർണ്ണക്കവർച്ചാ സംഘങ്ങളെ കേരളത്തിൽ നിയന്ത്രിക്കുന്നത് കിർമാനിയാണെന്നാണ് ഇയാളുടെ മൊഴി. 'പൊട്ടിക്കൽ സംഘങ്ങൾ' എന്നാണ് ഇവ അറിയപ്പെട്ടിരുന്നത്. നേരത്തെ കാക്ക രഞ്ജിത്തിന്റെ സ്വർണ്ണക്കവർച്ചാ കേസിലും കൊടി സുനി സംഘം ആരോപിതരായി. എന്നിട്ടും ഇവർക്ക് എതിരെയൊന്നും സമഗ്രമായ യാതൊരു അന്വേഷണും ഉണ്ടായിട്ടില്ല. പല രാഷ്ട്രീയ നേതാക്കളുമായി കിർമാനിക്ക് അടുത്ത ബന്ധമുണ്ടെന്നും ആരോപണമുണ്ട്.

ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെടും മുമ്പ് പ്രധാന പ്രതി കിർമാനി മനോജ് സിപിഎം യുവ നേതവ് ഷംസീറിനെ ഫോണിൽ ബന്ധപ്പെട്ടെന്ന് ആർ.എംപി നേതാവ് കെ.കെ. രമ നേരത്തെ ആരോപിച്ചിരുന്നു. ചന്ദ്രശേഖരൻ കൊല്ലപ്പെടുന്നതിനുമുമ്പ് മൂന്നാഴ്ചക്കുള്ളിൽ രണ്ടുതവണ കിർമാനി മനോജുമായി ഷംസീർ ബന്ധപ്പെട്ടതായി കോടതിയിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ ഫോൺ രേഖകളുണ്ട്. എന്നാൽ ഷംസീറിന്റെ പങ്ക് പൊലീസ് അന്വേഷിച്ചില്ലെന്നും അതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും രമ ആരോപിച്ചിരുന്നു. പക്ഷേ ഈ അന്വേഷണവും എവിടെ എത്തിയില്ല.

ഗുണ്ടയുടെ വിവാഹവാർഷികത്തിന് ഡ്രഗ് പാർട്ടി!

ഒരുഘട്ടം കഴിഞ്ഞാൽ, കൂടുതൽ പണത്തിനായി എല്ലാ മാഫിയാ സംഘങ്ങളും എത്തിപ്പെടുക മയക്കുമരുന്ന് ബിസിനസിൽ തന്നെയാണ്. ഉറവ അരുവിയിലും, അരുവി പുഴയിലും, പുഴ കടലിലും ചേരുന്ന ലാഘവത്തോടെ കിർമാനിയും അവിടെ തന്നെ എത്തിയെന്ന് എറ്റവും പുതിയ സംഭവ വികാസങ്ങൾ വ്യക്തമാക്കുന്നു. വയനാട് പടിഞ്ഞാറത്തറയിലുള്ള സ്വകാര്യ റിസോർട്ടിലായിരുന്നു, പരോളിൽ ഇറങ്ങിയ കിർമാനിയെ കുടുക്കിയ മയക്കുമരുന്ന് പാർട്ടി നടന്നത്.

കമ്പളക്കാട് മുഹ്സിൻ എന്ന ഗുണ്ടാനേതാവിന്റെ വിവാഹ വാർഷികത്തോട് അനുബന്ധിച്ചാണ് റിസോർട്ടിൽ ലഹരി പാർട്ടി നടത്തിയത്. കിർമാനി മനോജുൾപ്പടെ 16 പേരാണ് പാർട്ടിയിൽ പങ്കെടുത്തിരുന്നത് എന്നാണ് വിവരം. ലഹരി ഉപയോഗിക്കുന്നുവെന്ന വിവരത്തെ തുടർന്ന് രാത്രി പൊലീസ് നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലാകുന്നത്. പൊലീസ് നടത്തിയ പരിശോധനയിൽ അതിമാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും കണ്ടെത്തി. പിടിയിലായവരെല്ലാം ക്രിമിനൽക്കേസ് പ്രതികളും ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ടവരുമാണെന്നാണ് പൊലീസ് നൽകുന്ന വിവരം.

ലഹരി മരുന്ന് പാർട്ടിക്കിടെ പുലർച്ചെയായിരുന്നു പൊലീസ് നടപടി. രഹസ്യവിവരത്തെ തുടർന്നായിരുന്നു പൊലീസ് നടപടി. വയനാട് എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.പരോളിൽ കഴിയവെയാണ് കിർമാനി മനോജ് ലഹരി പാർട്ടിയിൽ പങ്കെടുത്തത്. ടി പി കേസിലെ പ്രതികൾ അടക്കം സിപിഎം ബന്ധം പുലർത്തുന്ന ക്രിമിനലുകൾ പരോളിലിറങ്ങി നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിന്റെ വാർത്തകൾ പുറത്തുവരുമ്പോഴും പൊലീസും ആഭ്യന്തര വകുപ്പും അനാസ്ഥ തുടരുകയാണ്.

വാൽക്കഷ്ണം: ഇരട്ടച്ചങ്കൻ പിണറായിയുടെ ഭരണം പാർട്ടി സ്പോൺസേഡ് ക്രിമിലുകളുടെ സുവർണ്ണകാലം കൂടിയാണെന്ന പ്രതിപക്ഷ ആരോപണം ഒരിക്കൽ കൂടി ശരിയാവുകയാണ്. കോവിഡിന്റെ മറവിൽ കൂട്ട പരോൾ നൽകി ക്രമിനലുകളെ അഴിച്ചുവിടുന്നു. ഇനി പണ്ട് സ്റ്റാലിന്റെ കാലത്ത് നടന്നപോലെ, ജയിലിൽ നിന്ന് ക്രമിനലുകളെ ഇറക്കിക്കൊണ്ട് വന്ന്, രാഷ്ട്രീയ എതിരാളികളെ കൊല്ലിച്ച് ( അതിൽ ഏറെയും സ്വന്തം പാർട്ടിക്കാർ തന്നെയായിരുന്നു) തിരികെ ആരുമറിയാതെ ജയിലിലേക്ക് തന്നെ വിടുന്ന കലാപരിപാടികൾ മാത്രമേ കേരളത്തിൽ ഇനി ആവർത്തിക്കാനുള്ളൂ!