ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ സമരം നടത്തിയ കർഷകർക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുകയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അവരുടെ പോരാട്ടമാണ് കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കാരണം. ഈ സമയത്ത് കർഷക സമരത്തിനായി ജീവൻ വെടിഞ്ഞ 750 പേരെ നാം മറക്കരുത്. ഈ പോരാട്ടത്തിൽ അവർ രക്തസാക്ഷികളാണെന്ന് യെച്ചൂരി പറഞ്ഞു.

കാർഷിക നിയമങ്ങൾക്കെതിരായ സമരങ്ങളിൽ പങ്കെടുത്തവർക്കെതിരെ സർക്കാറുകളും അവരുടെ ഏജൻസികളും ചുമത്തിയ വ്യാജ കേസുകൾക്കെതിരായ പോരാട്ടം തുടരും. സ്വന്തം ബിസിനസ് പങ്കാളികൾക്ക് വേണ്ടി നിയമം നടപ്പിലാക്കിയ മോദി കർഷകർക്കുണ്ടായ ബുദ്ധിമുട്ടുകളിൽ ക്ഷമ ചോദിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

കർഷകസമരത്തിനിടെ നൂറുക്കണക്കിന് കർഷകർ മരിച്ചതിൽ മോദി ഇതുവരെ ഖേദം പ്രകടിപ്പിച്ചിട്ടില്ല. കരിനിയമങ്ങളെ ന്യായീകരിക്കുകയാണ് മോദി ഇപ്പോഴും ചെയ്യുന്നത്. ചരിത്രപരമായ സമരത്തിൽ നിന്നും പുതിയ പാഠങ്ങൾ ഉൾക്കൊള്ളാൻ മോദി ഇനിയും തയാറാകുന്നില്ല. പോരാട്ടം അവസാനിച്ചിട്ടില്ലെന്നും താങ്ങുവില ഉറപ്പാക്കുന്നതിനായുള്ള സമരം തുടരുമെന്നും യെച്ചൂരി പറഞ്ഞു.