ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത വാക്‌സീൻ ഉത്സവത്തിന് ഇന്ന് തുടക്കം. വാക്‌സിൻ ക്ഷാമം നേരിടുന്നതിനാൽ പല സംസ്ഥാനങ്ങളും ബുധനാഴ്ച വരെ നീളുന്ന വാക്‌സീൻ ഉത്സവം നടത്താനാകുമോയെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

അർഹരായ കൂടുതൽ പേരിലേക്ക് വാക്‌സീൻ എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി വാർഡ് തലം മുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ നാൽപത്തിയഞ്ച് വയസിന് മുകളിലുള്ള ജീവനക്കാർക്ക് തൊഴിലിടങ്ങളിലും ഇന്ന് മുതൽ വാക്‌സീൻ നൽകാൻ അനുമതിയുണ്ട്.

രാജ്യത്ത് പത്ത് കോടിയിലേറെ പേർക്ക് ഇതിനോടകം വാക്‌സീൻ നൽകിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. മഹാരാഷ്ട്ര, ചത്തീസ്ഗഡ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് നാല് ദിവസം നീളുന്ന വാക്സിൻ ഉത്സവിന് കോവിഡ് വാക്സിൻ തികഞ്ഞേക്കില്ലെന്ന ആശങ്കയിൽ നിൽക്കുന്നത്.

കഴിഞ്ഞ ആറ് ദിവസങ്ങളായി പ്രതിദിന കണക്ക് ഒരു ലക്ഷത്തിന് മുകളിലാണ്. മഹാരാഷ്ട്രയിൽ 15 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചേക്കും. രോഗ വ്യാപനം തീവ്രമാകുന്ന പശ്ചാത്തലത്തിൽ ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിളിച്ച സർവ്വ കക്ഷി യോഗം ഇന്ന് നടക്കും.