തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്ത വാഹനങ്ങൾ തകർത്ത സംഭവത്തിൽ പ്രതി പിടിയിൽ. പൂജപ്പുര സ്വദേശി എബ്രഹാമിനെയാണ് പൊലീസ് പിടികൂടിയത്. തകർത്ത കാറുകളിൽ നിന്ന് നിന്ന് സ്റ്റീരിയോ, കൂളിങ് ഗ്ലാസ്, പെൻഡ്രൈവ് തുടങ്ങിയവ ഇയാൾ മോഷ്ടിച്ചു. മയക്കുമരുന്ന് ലഹരിയിലാണ് ഇയാൾ വാഹനങ്ങൾ തകർത്തതെന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ അറിയിച്ചു.

തമ്പാനൂർ റയിൽവെ സ്റ്റേഷനിലെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന റയിൽവേ ജീവനക്കാരുടേതടക്കമുള്ള വാഹനങ്ങളാണ് ആക്രമിച്ചത്. 19 വാഹനങ്ങളുടെ ഗ്ലാസാണ് തകർത്തത്. ഇന്ന് രാവിലെ കാറുകൾ പാർക്ക് ചെയ്തവർ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. റയിൽവെ സ്റ്റേഷനിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ സുരക്ഷാച്ചുമതല റയിൽവേയ്ക്കാണ്. അർധരാത്രിയിൽ ഇത്രയും വാഹനങ്ങൾ തകർത്ത് കവർച്ചാശ്രമം നടത്തിയത് ആരും അറിഞ്ഞില്ലെന്നത് റെയിൽവേ പൊലീസിനെ ഞെട്ടിച്ചു.

സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് എബ്രഹാമിനെ പിടികൂടിയത്. പതിനെട്ടുകാരനായ ഇയാൾ ലഹരി ഉപയോഗിച്ചതിന് ശേഷമാണ് ആക്രമണം നടത്തിയത് എന്നാണ് പൊലീസ് പറയുന്നത്. വീട്ടിൽ വഴക്കിട്ടിറങ്ങിയാണ് എബ്രഹാം റയിൽവെ സ്റ്റേഷനിലെത്തിയത്. ആർപിഎഫ് ഷാഡോ ടീമാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞദിവസമാണ് തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഗ്രൗണ്ടിലെ 19 വാഹനങ്ങൾ അടിച്ചു തകർത്തത്. രാവിലെ നാലരയോടുകൂടി യാത്രക്കാരിലൊരാൾ കാറെടുക്കാൻ എത്തിയപ്പോഴാണ് വാഹനങ്ങൾ തല്ലിതകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൂടുതൽ വാഹനങ്ങൾ തകർത്തത് ശ്രദ്ധയിൽപെട്ടു്. 19 ഓളം വാഹനങ്ങളുടെയും ചില്ലുകൾ തകർത്ത നിലയിലായിരുന്നു. കല്ലുപയോഗിച്ചാണ് വാഹനങ്ങൾ തകർത്തത്.

തിരുവനന്തപുരം സെൻട്രൽ റയിൽവെ സ്റ്റേഷന് മുന്നിലായുള്ള പാർക്കിങ് ഏരിയയിലാണ് സംഭവം. മിക്ക കാറുകളുടേയും വിൻഡോ ഗ്ലാസുകളാണ് തകർത്തിരിക്കുന്നത്. പാർക്കിങ് ഏരിയയിൽ സ്ഥിരമായി സെക്യൂരിറ്റി ജീവനക്കാരനുണ്ടാകാറുണ്ട്. എന്നാൽ രാത്രി കനത്ത മഴ പെയ്തതിനെ തുടർന്ന് ഇയാൾ പരിസരത്ത് നിന്ന് അൽപനേരം മാറിനിന്നിരുന്നു. ഈ സമയത്താണ് ആക്രമണം നടന്നത്. കാറുടമകൾ പരാതിയുമായി രംഗത്തുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.