തിരുവനന്തപുരം: വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമായാണ് മാസ്റ്റർ. ഈ സിനിമ റിലീസീംഗ് പ്രഖ്യാപിച്ച ഘട്ടത്തിൽ തന്നെയാണ് തീയറ്ററുകൾ തുറക്കാൻ സാധിക്കില്ലെന്ന നിലപാട് തീയറ്റർ ഉടമകൾ സ്വീകരിച്ചിരിക്കുന്നത്. ഈ പ്രതിസന്ധി വിജയ് ആരാധകരെ ശരിക്കും രോഷം കൊള്ളിച്ചിരുന്നു. സർക്കാർ തീയറ്റർ തുറക്കാൻ അനുമതി നൽകിയിട്ടും എന്തുകൊണ്ട് തുറക്കുന്നില്ലെന്ന ചോദ്യമാണ് ഇവരുടെ ചോദ്യം. ഈ പ്രതിസന്ധി തീർത്ത് മുഖ്യമന്ത്രി പിണറായി വിജയൻ കൈയടി നേടുമോ?

സംസ്ഥാനത്തെ തിയേറ്ററുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി സിനിമാ സംഘടനകളുമായി നാളെ ചർച്ച നടത്തുകയാണ്. തിയേറ്റർ ഉടമകൾ, നിർമ്മാതാക്കൾ, വിതരണക്കാർ, ഫിലിം ചേമ്പർ സംഘടന പ്രതിനിധികൾ എന്നിവരാണ് നാളെ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുന്നത്.

അതിനിടെ സിനിമ നിർമ്മാതക്കളുടെ യോഗം കൊച്ചിയിൽ പ്രൊഡ്യുസേഴ്‌സ് അസോസിയേഷൻ വിളിച്ച് ചേർത്തിട്ടുണ്ട്. തിയറ്ററുകൾ ഉടൻ തുറക്കാൻ കഴിയില്ല എന്ന് ഉടമകൾ നിലപാടെടുത്ത സാഹചര്യത്തിൽ തുടർനടപടികൾ ആലോചിക്കാനാണ് യോഗം. നിർമ്മാണത്തിലിരിക്കുന്നതും പൂർത്തിയാക്കിയതുമായ ചിത്രങ്ങളുടെ നിർമ്മാതാക്കൾ യോഗത്തിൽ പങ്കെടുക്കും. നാളെ രാവിലെ പതിനൊന്നിന് കൊച്ചിയിലാണ് യോഗം.

കോവിഡ് പ്രതിസന്ധിക്ക് ശേഷം നിയന്ത്രണങ്ങളോടെയും ഉപാധികളോടെയും തിയേറ്ററുകൾ തുറക്കുന്നതിന് സംസ്ഥാനം അനുമതി നൽകിയിരുന്നു. എന്നാൽ കേരളത്തിലെ തിയേറ്ററുകൾ ഉടൻ തുറക്കില്ലെന്ന് സിനിമാ സംഘടനയായ ഫിയോക് അടക്കം നിലപാടെടുത്തു. വിനോദ നികുതി, വൈദ്യുതി ഫിക്‌സഡ് ചാർജ് എന്നിവയിലെ ഇളവുകൾ അടക്കമുള്ള തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കാതെ തിയേറ്റർ തുറക്കേണ്ടതില്ലെന്നാണ് സംഘടനയുടെ നിലപാട്. ഈ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുമായുള്ള ചർച്ച.

അതിനിടെ വിജയുടെ മാസ്റ്റർ ചിത്രം റിലീസ് ചെയ്യുന്നതിനായി ഏറെ ആകാംക്ഷയോടെ ആരാധകർ കാത്തിരിക്കുന്നതിനിടെയാണ് കേരളത്തിൽ തമിഴ് ചിത്രങ്ങൾക്ക് മാത്രമായി തിയേറ്ററുകൾ തുറക്കേണ്ടയെന്ന തീരുമാനത്തിൽ പ്രതികരണവുമായി ഫിയോക് പ്രസിഡന്റ് ആന്റണി പെരുമ്പാവൂർ രംഗത്തുവന്നു.

'സിനിമ പ്രദർശിപ്പിക്കണമെന്നു തന്നെയാണ് കേരളത്തിലെ എല്ലാ തിയേറ്റർ ഉടമകളുടെയും ആഗ്രഹം. പക്ഷേ വലിയ പ്രതിസന്ധിയിലൂടെയാണ് ഞങ്ങൾ കടന്നുപോകുന്നത്. സർക്കാരിൽ നിന്ന് പ്രതീക്ഷിച്ച ഇളവുകളൊന്നും കിട്ടിയില്ല. ഫിലിം ചേംബർ, നിർമ്മാതാക്കൾ, വിതരണക്കാർ എല്ലാവരും ചേർന്നാണ് ഇപ്പോഴത്തെ തീരുമാനം എടുത്തിരിക്കുന്നത്. സർക്കാരിൽ നിന്ന് ഇളവുകൾ ലഭിക്കുമോ എന്നാണ് വീണ്ടും നോക്കുന്നത്. അതിനുവേണ്ടി കാത്തിരിക്കുകയാണ്. തിയേറ്ററുകൾ ഇപ്പോൾ തുറക്കുന്നില്ല എന്നതാണ് തീരുമാനം. തിങ്കളാഴ്ച സംസാരിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ആനുകൂല്യം കിട്ടിയില്ലെങ്കിൽ മാസ്റ്റർ പ്രദർശിപ്പിക്കില്ല.' ആന്റണി പെരുമ്പാവൂർ പറഞ്ഞു.

ഒരു സിനിമയ്ക്കുവേണ്ടി മാത്രം തിയേറ്ററുകൾ തുറക്കാനാവില്ലെന്നും ഒരിക്കൽ തുറന്നാൽ തുടർച്ചയായി സിനിമകൾ വന്ന് ഈ വ്യവസായം ചലിച്ചുകൊണ്ടേയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ തിയേറ്ററുകളിൽ 100 ശതമാനം പ്രവേശനം അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടില്ലെന്നും കൂടുതൽ പ്രദർശനങ്ങൾ അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്നും ആന്റണി പെരുമ്പാവൂർ കൂട്ടിച്ചേർത്തു.