മലപ്പുറം: മലപ്പുറം മൊറയൂരിലെ യൂസ്ഡ് കാർ ഷോറൂമിൽ നിന്നും കാറുകൾ മോഷണം പോയ സംഭവത്തിൽ കർണ്ണാടക സ്വദേശികളായ സഹോദരങ്ങൾ അറസ്റ്റിൽ. ദക്ഷിണ കർണാടകയിലെ കൊൾനാട് സാലത്തൂർ സ്വദേശികളായ പഷവത്ത് നസീർ (25),സഹോദരൻ മുഹമ്മദ് ഷാഹിദ് (20) എന്നിവരാണ് അറസ്റ്റിലായത്.കാറുകൾ മോഷ്ടിച്ച് കർണ്ണാടകയിൽ വിൽക്കുന്നതാണ് ഇവരുടെ രീതി.കാറുകളും കർണാടകയിൽ നിന്ന് കണ്ടെത്തി.

ഡിസംബർ 25 നായിരുന്നു കേസിനാസ്പദമായ സംഭവം.യൂസ്ഡ് കാർ ഷോറൂമിൽ നിന്നും ഇരുവരും രണ്ട് കാറുകൾ അപഹരിച്ച് കടന്നു കളയുകയായിരുന്നു.പൊലിസിന്റെ പഴുതടച്ച അന്വേഷണമാണ് പ്രതികളെ കണ്ടെത്താനായത്.കാർ വാങ്ങാനെന്ന പേരിൽ ഇരുവരും പരിസരത്ത് കറങ്ങിയിരുന്നതായി വിവരം ലഭിച്ചിരുന്നു.സംഭവ ദിവസവും തൊട്ടുമുമ്പുള്ള ദിവസങ്ങളിലേയും വിവിധ കടകളിലെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചാണ് പൊലിസ് പ്രതികളിലേക്ക് എത്തിയത്.

കാറുകൾ സ്വയം ഓടിച്ചു പോയ പ്രതികൾ ഇവ കർണാടകയിൽ വിൽക്കാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റിലാകുന്നത്.കർണാടകയിലും പരിസര പ്രദേശങ്ങളിലും ദിവസങ്ങളോളം അന്വേഷണം നടത്തിയാണു വാഹനം കണ്ടെടുത്തത്.കേസിൽ രണ്ട് പേരെക്കൂടി പിടികൂടാനുണ്ടെന്നു പൊലീസ് പറഞ്ഞു.

മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കൊണ്ടോട്ടി ഡി.വൈ.എസ്‌പി കെ.അഷ്റഫിന്റെ നിർദേശത്തിൽ ഇൻസ്പെക്ടർ എം.സി.പ്രമോദ്, രതീഷ് ഒളരിയൻ, പമിത്, ശശി അമ്പാളി,രാജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.