തൃശ്ശൂർ: ജനങ്ങൾ ഇല്ലാതെ തൃശൂർ പൂരം നടത്തുന്നത് എന്തിനാണെന്ന് മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ. പ്രൗഢ ഗംഭീരമായി പൂരം നടത്താമെന്ന് വാഗ്ദാനം നൽകിയത് സർക്കാരാണ്. തെരഞ്ഞെടുപ്പ് പ്രകടന പത്രിക പോലെ പൂരം പ്രഖ്യാപനം പാടില്ലായിരുന്നു. ഇപ്പോൾ സർക്കാരിന് പിന്മാറാൻ ആവാത്ത സ്ഥിതിയാണ്. പരീക്ഷ മാറ്റുന്നത് പോലെ പൂരം മാറ്റാനാകില്ലെന്നും തേറമ്പിൽ രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു.

അതേസമയം, പൂരം നടത്തിപ്പിനെതിരെ എതിർപ്പും ശക്തമായിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൂരം മുൻവർഷത്തെ പോല ചടങ്ങാക്കി നടത്തണമെന്നാണ് പൊതുവിൽ ഉയരുന്ന അഭിപ്രയം. നിയന്ത്രണങ്ങളിൽ അന്തിമ തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നാളെ യോഗം ചേരാനിരിക്കയാണ്. കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പൂരം നടത്തിപ്പിന് തടസ്സമാകുമെന്ന് ദേവസ്വങ്ങൾ അറിയിച്ചിട്ടുണ്ട്. പൂരം അട്ടിമറിക്കാൻ ചിലർ ശ്രമിക്കുന്നുവെന്നാണ് പാറമേക്കാവ് ദേവസ്വത്തിന്റ പ്രധാന ആരോപണം.

ആനപാപ്പാന്മാരെ ആർടിപിസിആർ പരിശോധനയിൽ നിന്ന് ഒഴിവാക്കണം. രോഗലക്ഷണമുള്ള പാപ്പാന്മാർക്ക് മാത്രം പരിശോധന നടത്തണം. ഒറ്റ ഡോസ് വാക്‌സീൻ എടുത്തവർക്കും പ്രവേശനം നൽകണം എന്നിങ്ങനെയാണ് ദേവസ്വങ്ങളുടെ പ്രധാന ആവശ്യം. പക്ഷേ, ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയില്ലെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കി. നാളെ രാവിലെ പത്തരയ്ക്ക് ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ ഈ ആവശ്യങ്ങൾ അവതരിപ്പിക്കും. പുതിയ നിയമങ്ങൾ അടിച്ചേൽപിക്കുന്നത് പൂരം നടത്തിപ്പിനെ ബാധിക്കുമെന്ന് ദേവസ്വം ഭാരവാഹികൾ പ്രതീകരിച്ചു.