തൊടുപുഴ: കോവിഡ് പോസിറ്റീവായ മോഷണകേസ് പ്രതി തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ നിന്ന് ചാടി. 17കാരനാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. ആശുപത്രി പരിസരത്ത് പൊലീസ് പ്രതിക്കായി പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.

തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്ത മോഷണക്കേസ് പ്രതിയാണ് ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ നിന്ന് രക്ഷപ്പെട്ടത്. ഇവിടെ പൊലീസ് കാവലുണ്ടായിരുന്നില്ല. ഇത് മുതലെടുത്തായിരുന്നു രക്ഷപ്പെടൽ. 17കാരനെ മോഷണക്കേസിൽ ശനിയാഴ്ച പുലർച്ചെയാണ് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. തുടർന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് പ്രതി പോസിറ്റീവാകുന്നത്. പിന്നീട് പ്രതിയെ ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയായിരുന്നു. രക്ഷപ്പെട്ട പ്രതിക്കായി ആശുപത്രി പരിസരത്തും നഗരത്തിലും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

തൊടുപുഴ ടൗൺഹാളിനു സമീപത്തെ മൊബൈൽ ഷോപ്പിൽ നിന്ന് 11 ഫോണുകളും അനുബന്ധ സാധനങ്ങളും കവർന്ന പ്രതി പട്രോൾ സംഘത്തിന്റെ മുന്നിൽ വന്നുപെടുകയായിരുന്നു. കൂടെയുണ്ടായിരുന്നയാൾ ഓടിരക്ഷപ്പെട്ടു.