ലക്‌നൗ: ശ്മശാനത്തിൽ നിന്നും മരിച്ചവരുടെ വസ്ത്രങ്ങൾ മോഷ്ടിച്ച സംഭവത്തിൽ ഏഴ് പേർ അറസ്റ്റിൽ. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ബാഗ്പത്തിലാണ് സംഭവം. മൃതദേഹം മറയ്ക്കാൻ ഉപയോഗിക്കുന്ന തുണി, അവരുടെ വസ്ത്രങ്ങൾ, സാരികൾ തുടങ്ങിയവ ഇവർ മോഷ്ടിക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു.

520 ബെഡ്ഷീറ്റുകൾ, 127 കുർത്തകൾ, 52 വൈറ്റ് സാരികൾ തുടങ്ങിയ വസ്തുക്കൾ ഇവരിൽ നിന്നും കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. മോഷ്ടിച്ചെടുത്ത തുണികൾ കഴുകി വൃത്തിയാക്കിയതിന് ശേഷം ഗ്വൗളിയാറിലുള്ള ഒരു കമ്പനിയുടെ പേരിൽ ഇവർ പല സ്ഥാപനങ്ങളിലും വിൽക്കുകയായിരുന്നു പതിവ്.

പ്രദേശത്തെ ചില വസ്ത്ര വ്യാപാരികളുമായി ഇവർക്ക് ധാരണയുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തി. അറസ്റ്റിലായ ഏഴു പേരിൽ മൂന്നുപേർ ഒരേ കുടുംബത്തിൽ നിന്നുള്ളവരാണ്. കഴിഞ്ഞ 10 വർഷമായി ഇവർ മോഷണം നടത്തി വരികയാണ്. പകർച്ചവ്യാധി നിയമപ്രകാരം ഇവർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.