റായ്പുർ: നടി അലംകൃത സാഹെയുടെ വീട്ടിൽ മോഷണം. കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി ആറര ലക്ഷത്തോളം രൂപയാണ് അക്രമികൾ കവർന്നത്. ഛത്തീസ്‌ഗഢിലെ വീട്ടിൽ മോഷ്ടാക്കൾ ഉച്ചക്ക് പന്ത്രണ്ടരയോടെ വീട്ടിൽ അതിക്രമിച്ചു കയറുകയായിരുന്നു.

കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയപ്പോൾ നടി മുറിയിൽ കയറി വാതിലടച്ചു. സംഘത്തിലെ രണ്ടുപേർ ബാൽക്കണിയിലൂടെ നടിയുടെ മുറിയിലേക്ക് പ്രവേശിച്ചു. വീണ്ടും ഭീഷണിപ്പെടുത്തിയപ്പോൾ അലംകൃത കൈവശം ഉണ്ടായിരുന്ന ആറ് ലക്ഷം രൂപ മോഷ്ടാക്കൾക്ക് നൽകുകയായിരുന്നു. ഒരാൾ നടിയുടെ എ.ടി.എം കാർഡ് എടുത്തുകൊണ്ടുപോയി 50000 രൂപ പിൻവലിച്ചു. ഇയാൾ തിരിച്ചുവരുന്നതുവരെ കത്തിമുനയിലായിരുന്നു താരം.

മോഷ്ടാക്കളിലൊരാളെ നടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഫർണിച്ചർ നൽകാനായി നേരത്തേ വീട്ടിലെത്തിയ ആളാണിതെന്ന് നടി മൊഴി നൽകി. പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. മാതാപിതാക്കൾക്കൊപ്പമായിരുന്നു അലംകൃത താമസിച്ചിരുന്നത്. രണ്ട് ദിവസങ്ങളായി അവർ വീട്ടിലുണ്ടായിരുന്നില്ല.

അർജുൻ കപൂറും പരിണീതി ചോപ്രയുമാണ് പ്രധാന അഭിനേതാക്കളായ 'നമസ്‌തേ ഇംഗ്ലണ്ട്' ടെലിവിഷൻ സീരീസ് താരമാണ് അലംകൃത സഹായ്. 2014ലെ മിസ് എർത്ത് ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.