തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഒരുമരണം. തുമ്പ വലിയ വേളിയിലാണ് സംഭവം. തൈവിളാകത്ത് വീട്ടിൽ മേരി (85) ആണ് മരിച്ചത്. ഒട്ടേറെപ്പേർക്ക് പരുക്കേറ്റു. സ്ഥലത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. മേരിക്ക് ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു. രണ്ടു വീട്ടുകാർ തമ്മിലുള്ള വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്‌ച രാത്രി എട്ടോടുകൂടിയായിരുന്നു സംഭവം.

രണ്ട് കുടുംബങ്ങളും തമ്മിൽ പതിവായി വാക്കേറ്റമുണ്ടാകാറുണ്ട്‌. എന്നാൽ ശനിയാഴ്ച നടന്ന വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നുവെന്ന്‌ തുമ്പ പൊലീസ് പറഞ്ഞു. മകൻ സെബാസ്‌റ്റ്യനെ മർദിക്കുന്നത്‌ കണ്ടാണ്‌ മേരി സംഘർഷ സ്ഥലത്തേക്ക്‌ വന്നത്‌. വഴക്കുനിടെയിലെത്തിയ മേരി തുടർന്ന്‌ കുഴഞ്ഞുവീഴുകയായിരുന്നു.

എന്നാൽ മേരിയെ ചവിട്ടി വീഴ്‌ത്തുകയായിരുന്നുവെന്ന്‌ ബന്ധുക്കൾ ആരോപിച്ചു. പിടിച്ചുമാറ്റുന്നതിനിടെ സംഭവസ്ഥലത്ത്‌ തന്നെ കുഴഞ്ഞുവീണു. പൊലീസ് എത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചതെങ്കിലും രക്ഷിക്കാനായില്ല. സംഘർഷത്തിൽ പരിക്കേറ്റ മൂന്നുപേർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവസ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.