ന്യൂഡൽഹി: 2007-ലാണ് എയർ ഇന്ത്യ ഇന്ത്യൻ എയർലൈൻസുമായി ലയിക്കുന്നത്. അതിന് പിന്നാലെ ഒരിക്കൽപ്പോലും എയർ ഇന്ത്യ ലാഭം നേടിയിട്ടില്ല. കഴിഞ്ഞ സാമ്പത്തികവർഷത്തിൽ മാത്രം പതിനായിരം കോടിയുടെ നഷ്ടത്തിലായിരുന്നു കമ്പനി. അറുപതിനായിരം കോടി രൂപയിലധികം കടമുണ്ട് എയർ ഇന്ത്യക്ക് ഇപ്പോൾ.എങ്കിലും ചില പ്രത്യേക വിഭാഗങ്ങൾക്ക് നൽകി വരുന്ന സൗജന്യയാത്ര ഇപ്പോഴും തുടരുകയാണ് കമ്പനി.ആർക്കൊക്കെയാണ് സൗജന്യയാത്ര എന്ന ഇന്ത്യ ടുഡേയുടെ വിവരാവകാശത്തിന് മറുപടിയായണ് എയർ ഇന്ത്യ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

മൂന്നു പ്രത്യേക വിഭാഗത്തിൽപെട്ടവർക്കാണ് എയർഇന്ത്യ സൗജന്യ ടിക്കറ്റുകൾ നൽകി വരുന്നത്. ഭാരത് രത്നാ ജേതാക്കൾ, ഗോൾഡൻ ട്രിബ്യൂട്ട് കാർഡ് ഹോൾഡർമാർ(ഇന്ത്യയുടെ ഭരണഘട നിർമ്മാണസഭയിലെ അംഗങ്ങൾ), ആന്തമാൻ സ്വാതന്ത്ര്യ സമര സേനാനികൾ- അവരുടെ വിധവകൾ എന്നിവർക്കാണ് എയർ ഇന്ത്യ സൗജന്യ യാത്ര അനുവദിച്ചിട്ടുള്ളതായി വിവരാവകാശ രേഖയ്ക്കുള്ള മറുപടിയിൽ പറയുന്നത്.

എയർ ഇന്ത്യയുടെ സൗജന്യയാത്രാ സൗകര്യം പ്രയോജനപ്പെടുത്തുന്ന ഏക ഭാരതരത്ന ജേതാവ് അമർത്യാ സെൻ ആണെന്ന് മുൻപ് ഇന്ത്യാ ടുഡേ സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് മറുപടി ലഭിച്ചിരുന്നു. ഇതുവരെ 21 തവണയാണ് അമർത്യാ സെൻ ഈ സൗകര്യം പ്രയോജനപ്പെടുത്തിയിട്ടുള്ളത്.

സ്വാതന്ത്ര്യം നേടിയതിന്റെ അമ്പതാം വാർഷികത്തിലാണ് അന്ന് ഇന്ത്യൻ എയർലൈൻസ് ആയിരുന്ന എയർ ഇന്ത്യ, ഭരണഘടനാ നിർമ്മാണ സഭയിലെ ജീവിച്ചിരിക്കുന്ന അംഗങ്ങൾക്ക് ഗോൾഡൻ ട്രിബ്യൂട്ട് കാർഡ് നൽകാൻ തീരുമാനിക്കുന്നത്. ആന്തമാൻ സ്വാതന്ത്ര്യ സമരസേനാനികൾ-അവരുടെ വിധവകൾ എന്നിവർക്ക് വർഷത്തിലൊരിക്കലാണ് സൗജന്യ
യാത്രയ്ക്കുള്ള അവസരം നൽകുന്നത്.