തിരുവനന്തപുരം: രണ്ടാം കോവിഡ് പാക്കേജായി ഇടതുപക്ഷ സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച 20,000 കോടിയിൽ ആശയക്കുഴപ്പമില്ലെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്ക്. ഒന്നാം പാക്കേജിന് സമാനമായ പാക്കേജ് ആണ് ഇപ്പോൾ പ്രഖ്യാപിച്ചതെന്നും പണം ബഡ്ജറ്റിൽ വകയിരുത്തേണ്ടതില്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിൽ 8500 കോടി രൂപ ചെറുകിട ഇടത്തര സംരഭങ്ങൾക്ക് വായ്പ നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ബജറ്റിലെ പ്രധാന പ്രഖ്യാപനമായ 20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജിനെച്ചൊല്ലി തർക്കം തുടരുന്നതിനിടെയാണ് മുൻ ധനമന്ത്രിയുടെ വിശദീകരണം. കുടിശികകളടക്കം കൊടുത്തു തീർക്കാനുള്ള പണമാണ് പാക്കേജിലെ 8900 എന്ന ധനമന്ത്രിയുടെ വിശദീകരണത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. കുടിശ്ശിക തീർക്കൽ സർക്കാറിന്റെ ബാധ്യതയാണെന്നും പ്രതിസന്ധിയിലായവർക്ക് നേരിട്ട് പണമെത്തിക്കാനുള്ള പാക്കേജായി കാണാനാകില്ലെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.

അതേ സമയം 8900 കോടി രൂപ നേരിട്ട് നൽകുമെന്ന ബജറ്റ് പ്രഖ്യാപനത്തിൽ വിശദീകരണവുമായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ജനങ്ങളുടെ കയ്യിലേക്ക് നേരിട്ട് പണമെത്തും എന്നല്ല ബജറ്റിൽ പറഞ്ഞതെന്ന് ധനമന്ത്രി പ്രതികരിച്ചു.

വിപണിയിലേക്ക് പണമെത്തുന്നതിനുള്ള പാക്കേജാണ് പ്രഖ്യാപിച്ചത്. ക്ഷേമനിധി അംഗങ്ങളല്ലാത്തവർക്കുള്ള 1100 കോടിയുടെ സഹായമടക്കമാണ് പാക്കേജെന്നും മന്ത്രി വ്യക്തമാക്കി.

ബജറ്റ് കാപട്യമെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആരോപണവും അദ്ദേഹം നിഷേധിച്ചു. കടമെടുപ്പ് ഉൾപ്പെടെ എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞാണ് മുന്നോട്ടു പോകുന്നത്. ബജറ്റിലെ ഏതെങ്കിലും നിർദ്ദേശം നടപ്പായില്ലെങ്കിൽ മാത്രമേ കാപട്യമെന്ന് പറയാനാകൂവെന്നും ധനമന്ത്രി