പാലക്കാട്: ഷോളയൂർ സിഐ വിനോദ് കൃഷ്ണനെ വധിക്കുമെന്ന് അറിയിച്ചു കൊണ്ടുള്ള ഭീഷണിക്കത്തിന് പിന്നാലെ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. ശനിയാഴ്ച രാവിലെയാണ് പേരു വെളിപ്പെടുത്താതെ കോഴിക്കോടു നിന്നു കത്തും മനുഷ്യ വിസർജ്യമടങ്ങിയ കവറുമെത്തിയത്. സാധാരണക്കാർക്ക് നേരെ നീതിപൂർവമായ നടപടി എടുത്തില്ലെങ്കിൽ വകവരുത്തുമെന്നാണ് അസഭ്യം നിറഞ്ഞ ഭീഷണിക്കത്തിന്റെ ഉള്ളടക്കം.

നേരത്തെ അടിപിടിക്കേസിൽ വട്ടലക്കി ഊരിലെ ആദിവാസി ആക്ഷൻ കൗൺസിൽ ഭാരവാഹി വി എസ്. മുരുകൻ, പിതാവ് ചെറിയൻ മൂപ്പൻ എന്നിവരെ ഷോളയൂർ സിഐയുടെ നേതൃത്വത്തിൽ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തത് വിവാദമായിരുന്നു. ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പടെ വൈറലായിരുന്നു. ഈ സംഭവത്തിൽ ഷോളയൂർ സി ഐ വിനോദ് കൃഷ്ണനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സിഐയ്ക്ക് ഭീഷണി കത്ത് ലഭിച്ചിരിക്കുന്നത്.

മാവോയിസ്റ്റ് സാന്നിധ്യ മേഖല കൂടിയാണ് അട്ടപ്പാടി എന്നതിനാൽ ഭീഷണിക്കത്തിനെ പൊലീസ് നിസ്സാരമായി തള്ളിക്കളഞ്ഞിട്ടില്ല. സംഭവത്തിൽ ഷോളയൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥന് എതിരായ ഭീഷണി സന്ദേശം നിസ്സാരമായി കാണാൻ സാധിക്കില്ലെന്നാണ് പൊതുവിൽ ഉയർന്നിരിക്കുന്ന വികാരം.

നേരത്തെ കുടുംബ തർക്കവുമായി ബന്ധപ്പെട്ട പരാതിയിലാണ് പൊലീസ് ആദിവാസി ഊരിൽ നടപടി സ്വീകരിച്ചിരുന്നത്. പൊലീസ് മുരുകന്റെ പതിനേഴ് വയസുകാരനായ മകന്റെ മുഖത്തടിച്ചതായും പരാതി ഉയർന്നിരുന്നു സ്ത്രീകളെയും പൊലീസ് ഉദ്യോഗസ്ഥർ ഉപദ്രവിച്ചുവെന്നും ആരോപണം ഉയർന്നു. ഈ സംഭവം പ്രതിപക്ഷം നിയമസഭയിലും ഉയർത്തുകയുണ്ടായി.