കോഴിക്കോട്: മാവോയിസ്റ്റുകളുടെ പേരിൽ കോഴിക്കോട്ടെ മൂന്ന് വ്യാപാരികൾക്ക് ഭീഷണി കത്ത് ലഭിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മൂന്ന് കോടി രൂപ വീതം ആവശ്യപ്പെട്ടാണ് മാവോയിസ്റ്റുകളുടെ പേരിൽ വ്യാപാരികൾക്ക് കത്ത് ലഭിച്ചത്. പണം നൽകിയില്ലെങ്കിൽ കുടുംബാംഗങ്ങളെ ഉൾപ്പെടെ കൊല്ലുമെന്നും ഭീഷണി കത്തിൽ പറയുന്നു.

കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ മലാപ്പറമ്പ് ഹൗസിങ്ങ് കോളനിയിലെ ഓഫീസിൽ പൊലീസ് പരിശോധന നടത്തി. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ടി.പി ശ്രീജിത്തിന്റെ നേതൃത്ത്വത്തിലായിരുന്നു പരിശോധന. കോഴിക്കോട് ഹൗസിങ്ങ് കോളനിയിലാണ് പരിശോധന നടത്തിയത്.

സംഭവത്തിൽ മെഡി. കോളേജ് പൊലീസ് രണ്ടും കസബ ഒരു കേസും രജിസ്റ്റർ ചെയ്തു. കത്ത് അയച്ചത് വയനാട് ചുണ്ടയിൽ നിന്നാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച രണ്ട് പേരെ പൊലീസ് തിരിച്ചറിഞ്ഞു. ഇവർ ഒളിവിലാണെന്നും അന്വേഷണം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.