കോഴിക്കോട്: ബാലുശ്ശേരി കരുമലയിലെ യുഡിഎഫ്-എൽഡിഎഫ് സംഘർഷത്തിൽ മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. കരുമല സ്വദേശികളായ വിപിൻ, മനോജ്, നസീർ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ യുഡിഎഫ് പ്രകടനം നടക്കുന്നതിനിടെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന് നേരെ കല്ലേറുണ്ടായിരുന്നു. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന എൽഡിഫ് യുഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടുകയായിരുന്നു.

ഇന്നലത്തെ സംഘർഷത്തിന് പിന്നാലെ എകരൂരിലെ കോൺഗ്രസ് മണ്ഡലം ഓഫീസിന് ഒരു സംഘം തീവച്ചു. പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ഫർണിച്ചറുകളും തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികളും കത്തി നശിച്ചു. മുസ്ലിം ലീഗ് പ്രാദേശിക നേതാവിന്റെ വീടിനു നേരെയും ആക്രമണമുണ്ടായി. ബാലുശേരിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ധർമജൻ ബോൾഗാട്ടിയെ ബൂത്തിൽ തടഞ്ഞതിനെച്ചൊല്ലി തുടങ്ങിയ സംഘർഷമാണ് നാലാം ദിവസവും തുടരുന്നത്.