കണ്ണൂർ: തളിപ്പറമ്പിൽ അറവുശാലയിൽ നിന്ന് കയറു പൊട്ടിച്ച് ഓടിയ പോത്തിന്റെ കുത്തേറ്റ് രണ്ട് സ്ത്രീകൾക്കും ഒരു വിദ്യാർത്ഥിക്കും പരിക്കേറ്റു. അറക്കാനായി കൊണ്ടുവന്ന പോത്താണ് വിരണ്ടോടിയത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. വാട്ടർ അഥോറിറ്റി ജീവനക്കാരി ശ്രീകണ്ഠപുരത്തെ രജനി, തളിപ്പറമ്പ് വനിതാ സഹകരണ സംഘത്തിന്റെ കലക്ഷൻ ഏജന്റ് വത്സല, സീതി സാഹിബ് ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥി സിദ്ധാർത്ത് എന്നിവർക്കാണ് പരിക്കേറ്റത്.

വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്നു രണ്ടു സ്ത്രീകളും. സ്‌കൂൾ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്നു സിദ്ധാർത്ത്. വത്സലേയും സിദ്ധാർത്ഥിനെയും പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. രജനി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. പോത്ത് വിരണ്ട് ഓടുന്ന വഴി നിരവധി ആളുകളെയും പരിക്കേൽപ്പിച്ചിട്ടുണ്ട്. ഇവരുടെ പരിക്കുകൾ സാരമുള്ളതല്ല.