തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പിൽ, സിപിഎം, സിപിഐ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു കഴിഞ്ഞു. അതേസമയം കോൺഗ്രസിലാകട്ടെ, ആകെയുള്ള ഒരുസീറ്റിലേക്ക് സ്ഥാനാർത്ഥിയെ. നിർണയിക്കാൻ ആവാതെ നേതൃത്വം കുഴങ്ങുകയാണ്. ഇതുസംബന്ധിച്ച ചർച്ചകളും നിലവിൽ ഹൈക്കമാൻഡ് നിർത്തിവച്ചിരിക്കുകയാണ്. സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്ന സാഹചര്യത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വാർത്താസമ്മേളനം റദ്ദ് ചെയ്തു. ഇന്ന് വൈകിട്ട് നാല് മണിക്ക് ഇന്ദിരാ ഭവനിൽ നിശ്ചയിച്ചിരുന്ന വാർത്താസമ്മേളനമാണ് റദ്ദ് ചെയ്തത്.അഭിപ്രായവ്യത്യാസങ്ങൾ തുടരുന്ന സാഹചര്യത്തിൽ സ്ഥാനാർത്ഥി നിർണയം ഹൈക്കമാൻഡിന് വിടാനും കെപിസിസി തീരുമാനിച്ചിട്ടുണ്ട്. ഒരു ഡസനിലേറെ പേരുകൾ പട്ടികയിൽ ഇടംനേടിയതോടെ ഉമ്മൻ ചാണ്ടിയുടെ നിർദേശപ്രകാരമാണ് തീരുമാനം ഹൈക്കമാൻഡിന് വിട്ടത്. രാജ്യസഭാ സ്ഥാനാർത്ഥിയെ ശനിയാഴ്ച പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ, എം.ലിജു, ജെയ്‌സൻ ജോസഫ് എന്നിവരാണ് പട്ടികയിൽ. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പട്ടിക ഹൈക്കമാൻഡിന് കൈമാറി. നാമനിർദേശ പത്രിക നൽകാനുള്ള അവസാനദിവസം തിങ്കളാഴ്ചയാണെന്നിരിക്കെ പ്രഖ്യാപനം നാളെ തന്നെ ഉണ്ടാകും.

കെ.സുധാകരന്റെ നോമിനികളായി എം.ലിജു, ജെ.ജയന്ത്, വി.ഡി.സതീശന്റെ മനസ്സിലുള്ള വി എസ്.ജോയി, ജെബി മേത്തർ, കെ.സി.വേണുഗോപാലിന്റെ നോമിനിയായി ജോൺസൻ എബ്രഹാം, എ ഗ്രൂപ്പ് മുന്നോട്ടുവച്ച ജെയ്‌സൻ ജോസഫ്, സോണി സെബാസ്റ്റ്യൻ തുടങ്ങിയവരുടെ പേരുകളാണ് പട്ടിക കൈമാറുന്നതിന് തൊട്ടുമുൻപ് വരെ സജീവമായി പരിഗണിക്കപ്പെട്ടിരുന്നത്. ജ്യോതി വിജയകുമാറിനെയോ ഷമ മുഹമ്മദിനെയോ ഹൈക്കമാൻഡ് പരിഗണിക്കുമെന്നും സൂചനയുണ്ടായിരുന്നു. തോറ്റവരെ മാറ്റിനിർത്തുന്നത് ഉൾപ്പെടെ മാനദണ്ഡങ്ങൾ കേരളത്തിൽ ചർച്ച ചെയ്തു അന്തിമമാക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചിരുന്നെങ്കിൽ സമവായമായിരുന്നില്ല.

അതേസമയം, യുവാക്കളെ തന്നെ പരിഗണിക്കണമെന്നാണ് പാർട്ടി നേതൃത്വം നിർദേശിച്ചത് എന്നാണ് ഇന്നലെ കെ സുധാകരൻ പറഞ്ഞത്. സ്ഥാനാർത്ഥിയെ സംബന്ധിച്ച് മാനദണ്ഡങ്ങളൊന്നും നിശ്ചയിച്ചിട്ടില്ല. ചർച്ച ചെയ്ത് തന്നെ സ്ഥാനാർത്ഥിയെ തീരുമാനിക്കും. ഹൈക്കമാൻഡ് ആരുടെയും പേര് നിർദേശിച്ചിട്ടില്ലെന്നും സുധാകരൻ ഇന്നലെ പറഞ്ഞിരുന്നു.

സംസ്ഥാനത്ത് ചർച്ച നടത്തുന്നതിന് മുൻപ് എം.ലിജുവിനായി കെ.സുധാകരൻ നേരിട്ട് ഡൽഹിയിൽ സമ്മർദ്ദം ചെലുത്തിയത് ശരിയായില്ലെന്ന വിമർശനം ശക്തമായതും പാനൽ സമർപ്പിക്കുന്ന തീരുമാനത്തിലേക്ക് എത്തിച്ചു. എം.ലിജുവിന് പുറമേ വിശ്വസ്തനായ കെ.ജയന്തിന്റെ പേരും കെ.സുധാകരന്റെ നോമിനികളായി പ്രാഥമിക പട്ടികയിൽ ഇടം നേടിയിരുന്നു.