തൃശൂർ: വെറ്റിലപ്പാറയിൽ പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം നടത്തിയ സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. കുറ്റിച്ചിറ വൈലാത്ര സ്വദേശികളായ ചിറ്റേത്ത വിഘ്നേശ്വരൻ (20),മഠപ്പാട്ടിൽ സനിൽ (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ വന്ന ബൈക്കും ആയുധവും പിടിച്ചെടുത്തിട്ടുണ്ട്. വടക്കുംഞ്ചേരി ജോസഫിന്റെ വീട്ടിൽ കയറിയാണ് ആക്രമിച്ചത്.

ഇടവഴിയിലൂടെ അമിത വേഗത്തിൽ പോയ ബൈക്ക് യാത്രക്കാരോട് പതുക്കെ പോകാൻ പറഞ്ഞപ്പോഴാണ് യാതൊരു പ്രകോപനവുമില്ലാതെ ആക്രമണമുണ്ടായത്. കൈയിൽ കരുതിയ കത്തിയെടുത്ത് പ്രതികൾ ജോസഫിനേയും ഭാര്യയേയും കുത്താൻ ഓടിച്ചു. ജനൽ ചില്ലുകൾ തകർത്ത് അസഭ്യം പറഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വിഘനേശ്വരനെതിരെ വെള്ളിക്കുളങ്ങര പൊലീസിലടക്കം നിരവധി കേസുകൾ ഉണ്ട്.

എന്നാൽ പട്ടാപ്പകൽ ദമ്പതികളെ ആക്രമിക്കാൻ ശ്രമിച്ച് വീട് കയറി ആക്രമണം നടത്തിയിട്ടും വേറെ കേസുകളിൽ പ്രതികളായിട്ടും ഈ പ്രതികൾക്കെതിരെ പൊലീസ് സ്റ്റേഷനിൽ നിന്ന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രമിട്ടാണ് കേസെടുത്തതെന്നും ആരോപണമുണ്ട്. അതിരപ്പിള്ളി മേഖലയിൽ കഞ്ചാവടക്കം ലഹരി വില്പന സജീവമായിട്ടും പൊലീസും എക്സൈസും യാതൊന്നും ചെയ്യുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.