ന്യൂഡൽഹി: ഇന്ത്യയെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ സ്വയംസേവക് സംഘ(ആർഎസ്എസ്.)ത്തിന്റെ പ്രത്യയശാസ്ത്രത്തിനെതിരേ പോരാടാൻ ആഹ്വാനം ചെയ്ത് മഹാത്മാഗാന്ധിയുടെ പ്രപ്രൗത്രൻ തുഷാർ ഗാന്ധി. മഹാ്ത്മാ ഗാന്ധിയയുടെ ഭാര്യ കസ്തൂർബ ഗാന്ധിയുടെ 150-ാം ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് പോർബന്തറിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എനിക്ക് ആർഎസ്എസ്. പ്രവർത്തകരോട് ശത്രുതയില്ല. എന്നാൽ ആർ.എസ്.എസിനോട് വിരോധമുണ്ട്. ആ ആശയം നമ്മുടെ രാജ്യത്തെ ഭിന്നിപ്പിക്കുകയാണ്. മറ്റുള്ളവർ അത് ചെയ്തിട്ടില്ലെന്ന് ഞാൻ പറയുന്നില്ല. ഞങ്ങൾ അവരേയും എതിർക്കുന്നു. നാം പ്രതിഷേധിക്കണം, അല്ലാത്ത പക്ഷം ഗാന്ധിയന്മാരാണെന്ന് വിളിക്കപ്പെടാൻ നാം അർഹരല്ല.' തുഷാർ ഗാന്ധി പറഞ്ഞു.

ജനാധിപത്യം സംരക്ഷിക്കുക എന്ന കടമ ഗാന്ധിയന്മാർ നിർവഹിക്കണമെന്നും തുഷാർ കൂട്ടിച്ചേർത്തു. 'ആളുകൾ വരും പോകും. എന്നെ ചിഹ്നങ്ങൾ ഭയപ്പെടുത്തുന്നില്ല, കാരണം നാം ജനാധിപത്യശക്തിയാണ്. മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഏകാധിപതിയെ പോലെ പെരുമാറിയപ്പോൾ നാം അവരെ വീട്ടിലേക്ക് പറഞ്ഞയച്ചു. ആ ശക്തി ഇതുവരെയും മരണപ്പെട്ടിട്ടില്ല. എന്നാൽ നാം അത് കരുത്തുറ്റതാക്കേണ്ടതുണ്ട്.' തുഷാർ പറയുന്നു.