കൊച്ചി: കാക്കനാട് ഇൻഫോപാർക്കിന് സമീപം നന്ദൂസ് കിച്ചൺ നടത്തുന്ന തുഷാര അജിത്തിനെ ആക്രമിച്ചെന്ന വാർത്ത കള്ളപ്രചാരണമെന്ന് വ്യക്തമാകുന്നു.ഫുഡ്പാർക്കിൽ തന്റെ സമീപത്തെ റെസ്റ്റോറന്റ് ഉടമകൾ നോൺഹലാൽ ബോർഡ് വച്ചതിന്റെ പേരിൽ ആക്രമിച്ചു എന്നായിരുന്നു തുഷാര അജിത്തിന്റെ പ്രചാരണം. തുഷാര അജിത്ത് ആക്രമിക്കപ്പെട്ടെന്ന വ്യാജവാർത്ത സോഷ്യൽമീഡിയയിൽ പങ്കുവച്ചതിൽ മാപ്പ് ചോദിച്ചു രാഹുൽ ഈശ്വറും രംഗത്തെത്തി.

ട്വീറ്റിലൂടെയാണ് രാഹുലിന്റെ മാപ്പ് അപേക്ഷ. 'പാലാരിവട്ടത്ത് നോൺ ഹലാൽ ഫുഡ് ബോർഡ് വെച്ച് നന്ദൂസ് കിച്ചൺ എന്ന സ്റ്റോറന്റ് നടത്തുന്ന തുഷാര അജിത്ത് ആക്രമിക്കപ്പെട്ടു എന്ന വാർത്ത ഇസ്ലാമോഫോബിയയിൽ നിന്ന് ഉടലെടുത്ത കെട്ടിചമച്ച വാർത്തയാണ് ' രാഹുൽ ഈശ്വർ പറഞ്ഞു. ഇത്തരം വാർത്തകൾ ഇനി വരുമ്പോൾ ശ്രദ്ധിക്കുമെന്നും രാഹുൽ ട്വീറ്റിലൂടെ അറിയിച്ചു.

അതേസമയം, റെസ്റ്റോറന്റ് ആക്രമണക്കേസിലെ പ്രതികളായ തുഷാര അജിത്ത്, ഭർത്താവ് അജിത്ത്, സുഹൃത്ത് അപ്പു എന്നിവർ ഒളിവിലാണെന്നും ഇവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും ഇൻഫോ പാർക്ക് പൊലീസ് അറിയിച്ചു. തുഷാരയും സംഘവും ഇൻഫോ പാർക്കിന് സമീപത്തെ റെസ്റ്റോറന്റിൽ നടത്തിയത് സംഘടിത ആക്രമണമാണെന്നും പൊലീസ് അറിയിച്ചു. തുഷാരയുടെ ഭർത്താവ് അജിത്തുകൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ്. ചേരാനെല്ലൂർ സ്റ്റോഷിൽ രജിസ്റ്റർ ചെയ്ത ഇംതിയാസ് കൊലക്കേസിലെ പ്രതിയാണ് അജിത്ത്. സുഹൃത്ത് അപ്പുവും ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് അന്വേഷണസംഘം അറിയിച്ചു.

കഴിഞ്ഞദിവസം ഇൻഫോപാർക്കിന് സമീപത്താണ് സംഭവമുണ്ടായത്. ചിൽസേ ഫുഡ് സ്‌പോട്ട് എന്ന ഫുഡ് കോർട്ടിൽ കട നടത്തുന്ന നകുൽ, സുഹൃത്ത് ബിനോജ് ജോർജ് എന്നിവരെയാണ് തുഷാരയും സംഘവും ആക്രമിച്ചത്. ഫുഡ് കോർട്ടിൽ ബോംബേ ചാട്ട്, ബേൽപൂരി എന്നിവ വിൽക്കുന്ന നകുലിന്റെ പാനിപൂരി സ്റ്റാൾ തുഷാരയും സംഘവും പൊളിച്ചുമാറ്റിയിരുന്നു. ഇത് ചോദ്യം ചെയ്ത നകുലിനെയും ബിനോജ് ജോർജിനെയും ഇവർ വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നു.

വെട്ടേറ്റ ബിനോജ് ശസ്ത്രക്രിയയെ തുടർന്ന് ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ഫുഡ് കോർട്ടിലെ കടയിൽ തനിക്ക് അവകാശമുണ്ടെന്ന് പറഞ്ഞായിരുന്നു തുഷാര ആക്രമണം നടത്തിയത്. എന്നാൽ, ഫുഡ് കോർട്ടിന്റെ ഉടമസ്ഥതയെയും നടത്തിപ്പിനെയും സംബന്ധിച്ച് കേസുകൾ നിലവിലുണ്ടെന്നും വിശദമായ അന്വേഷണത്തിനൊടുവിൽ പൊലീസ് കണ്ടെത്തി.

നോൺ ഹലാൽ ബോർഡ് വച്ചതിന് യുവാക്കൾ തന്നെ ആക്രമിച്ചെന്നായിരുന്നു തുഷാര ആദ്യം സോഷ്യൽമീഡിയയിലൂടെ പ്രചരിപിച്ചത്. വിശദമായ അന്വേഷണത്തിൽ ഇത് വ്യാജപ്രചരണമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. യുവാക്കളെ വെട്ടി പരുക്കേൽപ്പിച്ച സംഭവം മറച്ചുവച്ചായിരുന്നു തുഷാരയുടെ വാദങ്ങൾ. തുഷാരയുടെ വാദങ്ങൾ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ളവർ ഫേസ്‌ബുക്കിലൂടെ ഷെയർ ചെയ്തിരുന്നു.

തുഷാര അജിത്തിന്റെ പ്രചാരണം

'ഞാനൊരു ആറുമാസം മുന്നേ നമ്മുടെ ഹോട്ടലിന്റെ അടുത്ത ബ്രാഞ്ചായിട്ട് കാക്കനാട് സ്ഥലം എടുത്തിട്ടിരിക്കുകയായിരുന്നു. ആ സ്ഥലം എടുത്തിട്ട് കുറച്ചുകഴിഞ്ഞപ്പോൾ, അവിടെ കുറെ ജിഹാദികൾ കയറി പറ്റിയിട്ട് ആ പ്രോപ്പർട്ടിക്ക് കേസും കാര്യങ്ങളും ഒക്കെ ആക്കി. ഞാൻ അത്ര ശ്രദ്ധിക്കാൻ പോയില്ല. അതു കഴിഞ്ഞ് കഴിഞ്ഞ ദിവസം കട തുറക്കാനായിട്ട് പോയി. അവിടെ ഡിഷുകളുടെ പേരും മറ്റും എഴുതി വയ്ക്കുമല്ലോ...നാളെ കട തുറക്കേണ്ട ദിവസം. ചെല്ലുമ്പോൾ, ഞാൻ കൊണ്ടുവന്ന സാധനങ്ങൾ ഒന്നുംകാണാനില്ല. അപ്പോ, ഞാൻ എന്റെ ബാക്കി സാധനങ്ങൾ എല്ലാം കൂടി എടുത്തോണ്ടു പോന്നു. സ്റ്റേഷനിൽ ചെന്ന് സാധനങ്ങൾ കാണാനില്ലെന്ന് പറഞ്ഞു. ഇതിന് മുന്നെയും സാധനങ്ങൾ കാണാതെ പോയപ്പോൾ പരാതി നൽകിയിരുന്നു. അപ്പോ അവര് സാധനങ്ങൾ തിരിച്ചുനൽകാമെന്ന് പറഞ്ഞിട്ട് ഇതുവരെ തിരിച്ചുതന്നിട്ടില്ല. ഇതിനിടെ അവിടെ സംസാരമുണ്ട്...പന്നിയിറച്ചി വിൽക്കാൻ പാടില്ല. അവിടെ കഴിഞ്ഞ ദിവസം ഒരു പെറ്റിനെയും കൊണ്ടുവന്നപ്പോൾ അവന്മാര് പറഞ്ഞു...അത് അവർക്ക് ഹറാമെന്ന് പറഞ്ഞ് കേറ്റിയില്ല.

ഹിന്ദുക്കൾ പാലിക്കുന്ന ഒരു സഹനമുണ്ട്...ഈ സഹിക്കുന്നു എന്ന് പറഞ്ഞിട്ട് ഇത് കഴിവില്ലായ്മ ഒന്നും അല്ലല്ലോ...അപ്പോ ...നമുക്കിവിടെ കച്ചവടം നടത്താൻ പറ്റില്ല...പോർക്കിറച്ചി വിൽക്കാൻ പറ്റില്ല.എന്നോട് ചോദിച്ചതാ..നിനക്ക് പന്നിക്കുട്ടികളെ അങ്ങ് ഉണ്ടാക്കിയാൽ പോരേ? നിനക്ക് പന്നിക്കുട്ടികളെ ഞങ്ങൾ ഉണ്ടാക്കി തരാമെന്ന് പറഞ്ഞ് ഒരുത്തൻ എന്റെ ഉടുപ്പിൽ കയറി പിടിച്ച് സാരി കീറി..എന്റെ അടിവയറ്റിൽ ചവിട്ടുമ്പോൾ, കണ്ടോണ്ട് നിന്ന കുക്ക്, അവൻ കൈയിലിരുന്നതുകൊണ്ട് അവന്റെ കാലിന് വെട്ടി..ഇതാണ് സംഭവിച്ചത്. ഇപ്പോൾ, ആദ്യം പരാതി കൊടുത്ത ഞാൻ ഒന്നാം പ്രതി, ഭർത്താവ് രണ്ടാംപ്രതി. എന്റെ പണിക്കാര് മൂന്നാം പ്രതി. അല്ലെങ്കിൽ വെട്ടിയോനെ കസ്റ്റഡിയിൽ എടുക്കുക. പോർക്ക് വയ്ക്കുന്നത് എന്തിനാടീ എന്നുപറഞ്ഞായിരുന്നു ഇന്നലത്തെ തല്ല്.'

ഹലാൽ വിരുദ്ധ ഭക്ഷണം എന്ന ബോർഡും സംരംഭകയുടെ നിലപാടും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. മീൻ വെറൈറ്റികളും ചിക്കൻ വിഭവങ്ങളും ഒക്കെ ആരോഗ്യകരമായി പാകം ചെയ്ത് ഉപഭോക്താക്കളിൽ എത്തിക്കുന്ന റെസ്റ്റോറന്റ്.. തുടക്കത്തിൽ 20 പേർക്ക് ഒക്കെ ഊണ് നൽകാൻ ആയിരുന്നു പ്ലാൻ എങ്കിലും പിന്നീട് കൂടുതൽ ആളുകൾ ഭക്ഷണം തേടി ഇവിടെയെത്തിത്തുടങ്ങി. ഇതോടെ വിവിധ സ്ഥലങ്ങളിൽ തുഷാര നന്ദുസ് കിച്ചൻ തുറക്കുകയായിരുന്നു.

ഡൈൻ റസ്റ്റോ കഫേ ഉടമ ബിനോജിന്റെ പ്രതികരണം

'ഷോപ്പ് തുറക്കാൻ വന്നപ്പോൾ, എന്റെ ഒരു സുഹൃത്തും ഉണ്ടായിരുന്നു കൂടെ. നമ്മുടെ ഷോപ്പിന്റെ മുന്നിലുള്ള ഒരു അനക്സ്, പാനി പൂരി ഒക്കെ ചെയ്യുന്ന ഷോപ്പുണ്ട..അതുകാണുന്നില്ല..തുഷാര എന്നു പറയുനന ലേഡിയാണ് എടുത്തു കൊണ്ടുപോയതെന്ന് പറഞ്ഞു. ചോദിച്ചപ്പോൾ, ഒരു കാരണവും ഇല്ലാതെ അവർ ഞങ്ങളുടെ അടുത്ത് ദേഷ്യപ്പെട്ടു. അവർക്കാണ് ഫുഡ് കോർട്ട് നടത്താനുള്ള അധികാരം ലാൻഡ് ലോർഡ് കൊടുത്തിരിക്കുന്നത് എന്നു പറഞ്ഞാണ് ചൂടായത്. നിങ്ങൾ ആരാ ...ഇതുവരെ കണ്ടിട്ടു പോലും ഇല്ലല്ലോ എന്നുപറഞ്ഞപ്പോൾ കുറെ അസഭ്യം പറഞ്ഞു. എന്റെ സുഹൃത്തിനെ തല്ലുകയും ചെയ്തു. അപ്പോ, അവരുടെ ഭർത്താവും കൂടെയുണ്ടായിരുന്ന രണ്ടുപേരും, അവരുടെ കൈയിൽ വടിവാൾ പോലെ എന്തോ ഉണ്ടായിരുന്നു. അവർ വെട്ടാൻ തുടങ്ങി. എന്റെ കൈയിൽ രണ്ട് വെട്ട് കൊണ്ടു. പിന്നെ സുഹൃത്തിനെ ചവിട്ടി വീഴ്‌ത്തി കാലിലും വെട്ടി. സുഹൃത്തിന് നട്ടെല്ലില് ക്രാക്കുണ്ട്. കാലിന് ഒരു സർജറി കഴിഞ്ഞു.

തുഷാര നേരത്തെ ഇവിടെ ഹോട്ടലൊന്നും നടത്തിയിരുന്നില്ല. അവരെ കണ്ടിട്ടുപോലും ഇല്ല. ലാൻഡുമായിട്ടുള്ള ഒരു തർക്കത്തിന്റെ പേരിൽ അവരെ ഏൽപ്പിച്ചേക്കുന്നു എന്നാണ് നമ്മൾ അറിഞ്ഞത്. അതാവാം ആക്രമണത്തിന് പിന്നിൽ. അറിയില്ല എന്താണെന്ന്. ഞങ്ങളെ ഒഴിപ്പിക്കുക എന്നതായിരിക്കും അവരുടെ ഉദ്ദേശം.'

ഇൻഫോ പാർക്ക് പൊലീസ് പറയുന്നത്

വർഗ്ഗീസ് എന്നയാളുടെ സ്ഥലം, ജയശ്രീ എന്ന യുവതിക്ക് പാട്ടത്തിന് കൊടുത്തു.അവർ പലർക്കായി വാടകയ്ക്ക് നൽകി. ഇവിടെ രണ്ടു ഹോട്ടലുകൾ തുഷാരയ്ക്ക് ഉണ്ട്.ഇത് ഏറെ നാളായി അടഞ്ഞുകിടക്കുകയാണ്. ക്ലീൻ ചെയ്യാനാണ് തുഷാര അവിടെ എത്തിയത്. ബിനോജിന്റെ ഹോട്ടലിന്റെ മുന്നിലെ ചാറ്റ് മസാല കൗണ്ടർ, എടുത്തുമാറ്റി എന്നാരോപിച്ച് ബിനോജും നകുലും, ഇവരോട് തട്ടിക്കയറി. തുടർന്ന് സംഘർഷം ഉണ്ടാവുകയായിരുന്നു.തുഷാരയ്ക്കെതിരെ ഐപിസി 326 പ്രകാരം, കേസെടുത്തിട്ടുണ്ട്.തുഷാരയെ ആക്രമിക്കുകയും മാനഹാനി വരുത്തുകയും ചെയ്ത ബിനോജിനും നകുലിനും എതിരെ കേസെടുത്തിട്ടുണ്ട്. തുഷാരയ്ക്കെതിരെ മാത്രമാണ് കേസെടുത്തത് എന്ന അവരുടെ ആരോപണം അടിസ്ഥാനരഹതിമാണെന്നും പൊലീസ് പറയുന്നു. തുഷാര തൃക്കാക്കര ആശുപത്രിയിൽ നിന്നും അമൃത ആശുപത്രിയിലേക്ക് ചികിത്സയ്്ക്കായി മാറിയരിക്കുകയാണ്.