ന്യൂയോർക്ക്: ടൈം മാഗസിന്റെ പ്രഥമ കിഡ് ഓഫ് ദി ഇയർ പുരസ്‌കാരത്തിന് ഇന്ത്യൻ വംശജയും യുവ ശാസ്ത്രജ്ഞയുമായ ഗീതാഞ്ജലി റാവോ അർഹയായി.പതിനഞ്ചാമത്തെ വയസ്സിലാണ് ഗീതാഞ്ജലിയുടെ ഈ നേട്ടം.സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട് മലിനജലത്തിന് മുതൽ സൈബർ ബുള്ളിയിങിന് വരെ വ്യത്യസ്തമായ പരിഹാരങ്ങൾ കണ്ടെത്തിയതിലൂടെയാണ് അഞ്ജലി ഈ അപൂർവ്വ നേട്ടം കരസ്ഥമാക്കിയത്.

'ലോകം അത് രൂപപ്പെടുത്തിയെടുക്കുന്നവർക്കുള്ളതാണ്. എത്ര തന്നെ അനിശ്ചിതാവസ്ഥിലായാലും ഈ കുട്ടികൾ സൃഷ്ടിക്കുന്ന ഗുണപരമായ മാറ്റങ്ങൾ പ്രതീക്ഷാവഹമാണ്.' ടൈം മാഗസിൻ പറയുന്നു. 50,000 കുട്ടികളായിരുന്നു ടൈം മാഗസിന്റെ പുരസ്‌കാരത്തിനായി അപേക്ഷ സമർപ്പിച്ചിരുന്നത്. ഒടുവിൽ വിവിധ ഘട്ടങ്ങൾക്ക് ശേഷം ഗീതാഞ്ജലി അഭിമാനനേട്ടം സ്വന്തമാക്കുകയായിരുന്നു.ഹോളിവുഡ് നടിയും ആക്ടിവിസ്റ്റുമായ ആഞ്ജലീന ജോളിയാണ് ടൈം സ്പെഷ്യലിന് വേണ്ടി അഞ്ജലിയുമായി അഭിമുഖം നടത്തിയത്.

ഈ അഭിമുഖം ഇപ്പോൾ ഏറെ ചർച്ചയായിരിക്കുകയാണ്.'നമ്മൾ ഇപ്പോൾ ഒരു മഹാമാരിയെ നേരിടുകയാണ്. അതേസമയത്ത് തന്നെ മനുഷ്യാവകാശ പ്രശ്നങ്ങളും കാലാവസ്ഥ വ്യതിയാനവും പരിഹാരം കാണേണ്ട പ്രശ്നങ്ങളായി തുടരുന്നു. എന്നാൽ ഇവയെല്ലാം പരിഹരിക്കാനുള്ള വമ്പൻ കണ്ടുപിടിത്തങ്ങൾ നടത്തണമെന്നല്ല പറയുന്നത്. ചപ്പുചവറുകൾ എടുത്തുകളയാനുള്ള ഒരു എളുപ്പമാർഗം വേണമെന്നാണ് നിങ്ങൾക്ക് തോന്നുന്നതെങ്കിൽ അത് കണ്ടെത്തുന്നതും പ്രധാനപ്പെട്ട കാര്യമാണ്. എത്ര ചെറിയ കാര്യമാണെങ്കിലും അതിന് മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയും.' ഗീതാഞ്ജലിപറഞ്ഞു.മുൻപ് ഒരിക്കലും ഇല്ലാതിരുന്ന പ്രശ്നങ്ങളാണ് ഇന്നത്തെ തലമുറ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നതും എന്നാൽ കാലങ്ങളായി നിലനിൽക്കുന്ന പ്രശ്നങ്ങളും അതോടൊപ്പം ഇവിടെ തുടരുന്നുണ്ട്. എന്നാൽ എല്ലാ പ്രശ്നത്തിനും പരിഹാരം കാണലല്ല ഓരോരുത്തരുടെയും താൽപര്യത്തിന് അനുസരിച്ച് പ്രവർത്തിക്കലാണ് പ്രധാനമെന്നും ഗീതാഞ്ജലി വ്യക്തമാക്കി.

ലിംഗത്തിന്റെയും പ്രായത്തിന്റെയും നിറത്തിന്റെയും പേരിൽ നടക്കുന്ന വിവേചനങ്ങളെ കുറിച്ചും അഞ്ജലി സംസാരിച്ചു. 'എന്നെ കണ്ടാൽ ശാസ്ത്രമേഖലയിൽ പ്രവർത്തിക്കുന്ന ഒരാളെപ്പോലെ തോന്നില്ലെന്ന് എനിക്കറിയാം. കാരണം ടിവിയിലും മറ്റുമായി ശാസ്ത്രജ്ഞർ എന്ന പേരിൽ എപ്പോഴും ഞാൻ കണ്ടിട്ടുള്ളത് കുറച്ച് മുതിർന്ന വെള്ളക്കാരായ പുരുഷന്മാരെ മാത്രമാണ്. ഓരോരുത്തർക്കും അവരുടെ ലിംഗത്തിനും പ്രായത്തിനും തൊലിയുടെ നിറത്തിനും അനുസരിച്ച് ചില പ്രത്യേക സ്ഥാനവും ചെയ്യേണ്ട കാര്യങ്ങളും നിശ്ചയിച്ചു വെച്ചിട്ടുണ്ടെന്ന നിലയിലാണ് കാര്യങ്ങൾ ഇവിടെ നിലനിൽക്കുന്നതെന്ന് എനിക്ക് തോന്നാറുണ്ട്. തികച്ചും വിചിത്രമാണത്.' ഗീതാഞ്ജലി കൂട്ടിച്ചേർത്തു.
ചെറുപ്പം മുതൽ തന്നെ ശാസ്ത്രമേഖലയിൽ തൽപരമായ ഗീതാഞ്ജലി തന്റെ കണ്ടുപിടിത്തങ്ങളെ കുറിച്ചാണ് അഭിമുഖത്തിൽ പ്രധാനമായും സൂചിപ്പിച്ചത്.അമേരിക്ക
യിലെ കൊളറോഡയിലാണ് ഗീതാഞ്ജലി താമസിക്കുന്നത്.