തിരുവനന്തപുരം: ഈശോ എന്ന ചിത്രത്തെച്ചൊല്ലിയുള്ള വിവാദം പുതിയ മാനങ്ങൾ തേടുകയാണ്. ചിത്രത്തിന്റെ സംവിധായകൻ നാദിർഷയും അദ്ദേഹത്തെ പിന്തുണക്കുന്നവരും ഒരുപോലെ വിമർശിക്കപ്പെടുന്നതാണ് ഇപ്പോഴത്തെ രിതി. ഇതിൽ ഏറ്റവും ഒടുവിലെത്തെ ഉദാഹരമാണ് നടൻ ടിനി ടോമിനെതിരെ ഉയർന്ന പ്രതിഷേധം.

നാദിർഷയെ പിന്തുണച്ചതിന്റെ പേരിൽ നടൻ ടിനിടോമിനും വിമർശനങ്ങൾ നേരിടേണ്ടി വന്നു.നാദിർഷയുടെ സിംപതി പിടിച്ചുപറ്റാനുള്ള തന്ത്രമാണ് ടിനി ടോമിന്റേതെന്നായിരുന്നു ഒരു കൂട്ടർ അഭിപ്രായപ്പെട്ടത്. ഇവർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ടിനി.ഈ വിഷയം സഭയിൽ നേരിട്ട് ചോദ്യം ചെയ്യാൻ താങ്കൾ ധൈര്യപ്പെടുമോ എന്ന ചോദ്യത്തിന്, ചെയ്യും എന്നായിരുന്നു ടിനി ടോമിന്റെ മറുപടി.

ടിനി ടോമിന്റെ വാക്കുകൾ:

''ജീസസ് ആണ് എന്റെ സൂപ്പർസ്റ്റാർ... ക്രിസ്തു എന്നെ സ്‌നേഹിക്കാൻ മാത്രമാണ് ആണ് പഠിപ്പിച്ചിട്ടുള്ളത് 12 ശിഷ്യന്മാരിൽ തുടങ്ങിയ യേശു അതുകൊണ്ടാണ് ലോകം മുഴുവനും എത്തിയത്. ഞാനൊരു വിശ്വാസിയാണ്, പക്ഷേ അന്ധവിശ്വാസിയല്ല. ഞാൻ ക്രിസ്ത്യാനി ആയത് എന്റെ സ്വന്തം തിരഞ്ഞെടുപ്പല്ല അതു നിയോഗമാണ്.

എന്നുകരുതി അന്യമതസ്ഥരെ ഞാൻ ശത്രുക്കളായല്ല സഹോദരങ്ങൾ ആയാണ് കാണുന്നത്. ഞാൻ 5,6,7 ക്ലാസുകൾ പഠിച്ചത് കലൂർ എസിഎസ് എസ്എൻഡിപി സ്‌കൂളിലാണ്. അന്ന് സ്വർണലിപികളിൽ മായാതെ മനസ്സിൽ കുറിച്ചിട്ട ഒരു ആപ്തവാക്യം ഉണ്ട് അതു ഇന്നും തെളിഞ്ഞു നിൽക്കുന്നു, എനിക്ക് ജീവിക്കാൻ അങ്ങനെ പറ്റൂ ,ഒരു ജാതി ഒരു മതം ഒരു ദൈവം.'' ടിനി പറയുന്നു.

അതേസമയം, ഈ വിഷയത്തിൽ നാദിർഷയ്ക്കു പിന്തുണ അറിയിച്ച് മലയാള സിനിമാലോകത്തെ പ്രമുഖർ രംഗത്തുവന്നു. സിനിമ കാണുക പോലുംചെയ്യാതെ പ്രത്യേക അജൻഡ വച്ച് മനുഷ്യരെ വിഭജിക്കാനുള്ള ചിലരുടെ ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോഴുള്ള വിവാദങ്ങളെന്നായിരുന്നു ഫെഫ്കയുടെ പ്രതികരണം.